ദിലീപ് മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി

ഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ വിചാരണ തുടങ്ങാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഹര്‍ജികള്‍ നല്‍കി ദിലീപ് വിചാരണ തടസ്സപ്പെടുത്തുകയാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇപ്പോഴിതാ, കേസില്‍ നിന്നും രക്ഷപ്പെടാന്‍ മുന്‍ അറ്റോര്‍ണി ജനറല്‍ ആയ മുകുള്‍ റോത്തഗിയെ കാണാന്‍ ദിലീപ് ഡല്‍ഹിയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇരുവരും കൂടിക്കാഴ്ച്ച നടത്തിയെന്നാണ് സൂചന.

നടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറണം എന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതിയുടെ പരിഗണനയ്ക്ക് ഇരിക്കെയാണ് താരം ഡല്‍ഹിയില്‍ എത്തി മുന്‍ അറ്റോര്‍ണി ജനറലും പ്രമുഖ അഭിഭാഷകനുമായ മുകുള്‍ റോത്തഗിയുമായി കൂടിക്കാഴ്ച നടത്തിയത്. ഡല്‍ഹിയില്‍ സുന്ദര്‍ നഗറിലെ റോത്തഗിയുടെ ഓഫീസില്‍ ജൂലൈ മൂന്നാം വാരമാണ് കൂടിക്കാഴ്ച നടന്നത്.

25 മിനുട്ടോളം കൂടിക്കാഴ്ച നീണ്ടു നിന്നു. ഉത്തരേന്ത്യയിലെ ഒരു ബിജെപി ഭരണ സംസ്ഥാനത്തെ സര്‍ക്കാര്‍ അഭിഭാഷകന്‍ മുഖേനയാണ് റോത്തഗിയുടെ ഓഫീസിനെ ദിലീപ് സമീപിച്ചത്. എന്നാല്‍ ഈ അഭിഭാഷകന്‍ ദിലീപും റോത്തഗിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിട്ടില്ല. ദിലീപിന് ഒപ്പം കേരളത്തില്‍ നിന്ന് എത്തിയ മറ്റൊരു അഭിഭാഷകനും റോത്തഗിയുടെ ജൂനിയര്‍മാരുമാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. സാധാരണ ഹാജരാകാന്‍ സാധ്യതയുള്ള കേസുകളില്‍ മാത്രമേ റോത്തഗി വിശദമായ കോണ്‍ഫറന്‍സിന് സമയം അനുവദിക്കുകയുള്ളു.

സംസ്ഥാന പൊലീസ് തന്നെ അനാവശ്യമായി കേസില്‍ കുടുക്കിയതാണെന്നും സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്ത് വരിക ഉള്ളു എന്നുമാണ് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ ദിലീപ് വ്യക്തമാക്കിയിരിക്കുന്നത്. ചില പ്രതികളുടെ മൊഴിയുടെ പേരില്‍ പൊലീസ് ദുരുദ്ദേശ്യത്തോടെ തന്നെ പ്രതിചേര്‍ക്കുകയായിരുന്നു എന്ന് റോത്തഗിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ദിലീപ് വ്യക്തമാക്കി.

ദിലീപും റോത്തഗിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം 23 ആം തീയ്യതി കേരള ഹൈക്കോടതി ദിലീപിന്റെ ഹര്‍ജി പരിഗണിച്ചിരുന്നു. എന്നാല്‍ സീനിയര്‍ അഭിഭാഷകന്റെ അസൗകര്യം ചൂണ്ടിക്കാട്ടി അന്ന് കേസ് പരിഗണിക്കുന്നത് ദിലീപിന്റെ അഭിഭാഷകര്‍ മാറ്റി വച്ചിരുന്നു. ആഗസ്ത് മൂന്നിനാണ് ഇനി ഹൈക്കോടതി ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത്. അന്നും മുകുള്‍ റോത്തഗി ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് എത്തുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

സാധാരണ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും മുകുള്‍ റോത്തഗി ഡല്‍ഹിയില്‍ തന്നെ തങ്ങാറാണ് പതിവ്. ഇതിന് പുറമെ ആഗസ്ത് മൂന്നിന് ചില കോര്‍പറേറ്റ് കക്ഷികളുടെ കേസും അദ്ദേഹത്തിന് സുപ്രീം കോടതിയില്‍ ഉണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ റോത്തഗി കൊച്ചിയിലേക്ക് പോകാന്‍ സാധ്യത കുറവാണ് എന്നാണ് ലഭിക്കുന്ന സൂചനകള്‍.

റോത്തഗിക്ക് പുറമെ ഹരീഷ് സാല്‍വേയെ ഹാജരാക്കാനും ദിലീപ് ശ്രമിച്ചിരുന്നു. എന്നാല്‍ ഹരീഷ് സാല്‍വെ നിലവില്‍ ഇംഗ്ലണ്ടില്‍ ആണ്. സെപ്തംബറില്‍ മാത്രമേ സാല്‍വെ ഇന്ത്യയിലേക്ക് മടങ്ങുക ഉള്ളു. അത് വരെ കേസുകളുടെ ബ്രീഫ് ഒന്നും സാല്‍വേയുടെ ഓഫീസ് സ്വീകരിക്കുന്നില്ല. റോത്തഗിയും സാല്‍വെയും പോകുന്നില്ല എങ്കില്‍ സുപ്രീം കോടതിയില്‍ നിന്ന് മറ്റ് ഏതെങ്കിലും അഭിഭാഷകര്‍ ദിലീപിനായി ഹൈക്കോടതിയില്‍ ഹാജരാകുമോ അതോ സീനിയര്‍ അഭിഭാഷകന്‍ രാമന്‍ പിള്ള തന്നെ ദിലീപിന് വേണ്ടി ഹാജരാകുമോ എന്ന കാര്യവും വ്യക്തമല്ല.

ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഒരു കേസില്‍ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനും കക്ഷിയും തമ്മില്‍ നടത്തിയ ആശയവിനിമയം ആയതിനാലും ഇരുവരുടെയും സ്വകാര്യത വിലമതിക്കുന്നതിനാലും ആണ് ഈ വാര്‍ത്തയില്‍ ചില വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. കേസ്സുമായി ബന്ധപ്പെട്ട് ഔദ്യോഗിക രേഖകള്‍ ലഭിച്ചാല്‍ മാത്രമേ അത് വാര്‍ത്തയില്‍ ഉള്‍കൊള്ളിക്കുക ഉള്ളു.