വീട് നന്നാക്കാന്‍ ഒരു ലക്ഷം രൂപ വരെ പലിശയില്ലാ വായ്പ; ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് പോകുന്നവര്‍ക്ക് അഞ്ചു കിലോ അരിയടക്കമുള്ള കിറ്റ് നല്‍കും: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പ്രളയത്തില്‍ വെള്ളം കയറി നശിച്ച അത്യാവശ്യ സാധനങ്ങള്‍ പുതിയത് വാങ്ങുന്നതിനും വീടിനെ വാസയോഗ്യമാക്കുന്നതിനും സര്‍ക്കാര്‍ കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കും. അതിനായി ഒരു ലക്ഷം രൂപവരെ പലിശരഹിത വായ്പ നല്‍കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബാങ്കുകളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്യാമ്പുകളില്‍ നിന്നും വീടുകളിലേയ്ക്ക് പോകുന്നവര്‍ക്ക് അഞ്ചു കിലോ അരിയും ആവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റ് സര്‍ക്കാര്‍ നല്‍കും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വിപുലമായ പദ്ധതി തയ്യാറാക്കും. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന് മഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ക്യാമ്പിലുള്ളവര്‍ക്ക് ഭക്ഷണം അടക്കമുള്ള കാര്യങ്ങളില്‍ തൃപ്തരാണെന്നും. പരാതികള്‍ ഉണ്ടായാല്‍ ഗൗരവമായി പരിശോധിക്കാന്‍ ക്യാമ്പ് ഇന്‍ ചാര്‍ജ് ഓഫീസര്‍സ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്യാമ്പ് നടത്തിപ്പിനെ കുറിച്ച് നല്ല അഭിപ്രായങ്ങളാണ് പൊതുവെ ഉള്ളത്. കൃത്യമായ ആസൂത്രണത്തോടു കൂടിയാണ് ക്യാമ്പുകളുടെ പ്രവര്‍ത്തനം. കൃത്യമായ രക്ഷാ പ്രവര്‍ത്തനിങ്ങളോട് കടപ്പാട് ക്യാമ്പിലുള്ളവര്‍ വലിയ രീതിയിലാണ് പ്രകടിപ്പിക്കുന്നത്. വീടുകളിലേക്ക് മടങ്ങുമ്പോഴുള്ള പ്രശ്‌നമാണ് പലരും ചൂണ്ടിക്കാട്ടിയത്. രേഖകള്‍ നഷ്ടപ്പെട്ടതിനെ കുറിച്ചും പലരും ചൂണ്ടിക്കാട്ടി. വീട് നഷ്ടപ്പെട്ടവരുടെ ആകുലതകള്‍ ഗൗരവത്തിലാണ് സര്‍ക്കാര്‍ കാണുന്നതെന്നും സമയബന്ധിതമായി ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.

പുനരധിവാസം ഗൗരവത്തില്‍ പരിഗണിച്ചു കൊണ്ടാവും സര്‍ക്കാര്‍ നയം. ദുരന്തത്തില്‍ നിന്നുള്ള പാഠം ഉള്‍ക്കൊണ്ട് പ്രകൃതി ദുരന്തമുണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി പുനരധിവാസം നടപ്പിലാക്കുക.വീട് വയ്ക്കാനുള്ള സ്ഥലം കണ്ടെത്തുന്നത് ഒരു പ്രശ്‌നമാണ്. പൊതുവായ അഭിപ്രായം സ്വീകരിച്ച് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വീടുകള്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തനം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ട്. വീടുകള്‍ നഷ്ടപ്പെട്ടവരുടെ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാണ്. ഓണാവധി കഴിഞ്ഞാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനാല്‍ ക്യാമ്പുകള്‍ തുടരാന്‍ കഴിയില്ല. എന്നാല്‍ ക്യാമ്പുകള്‍ തുടരുകയും വേണം. ഇതിനായി കല്യാണ മണ്ഡപങ്ങളും, ഹാളുകളും മറ്റും ഉപയോഗിക്കും. ഇക്കാര്യത്തില്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീടുകളുടെ നിര്‍മ്മാണവും വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. മരണപ്പെട്ട കന്നുകാലികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കല്‍ വെല്ലുവിളിയാണ്. ഇതിന് സേനകളുടെ സഹായം തേടിയിട്ടുണ്ട്. കേരളം അഭിമുഖീകരിക്കുന്ന ദുരിതം പരിഹരിക്കുന്നതിനുള്ള ശക്തമായ നടപടികളിലാണ് സര്‍ക്കാര്‍. ഇതിന് എല്ലാ മേഖലകളില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.