കാരണവര്‍ വധക്കേസ് പ്രതി ഷെറിന് പരോള്‍ അനുവദിക്കണമെന്ന് മാതാവിന്റെ ഹര്‍ജി

കൊച്ചി: ചെങ്ങന്നൂരിലെ ഭാസ്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് പത്തു ദിവസത്തെ പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഷെറിന്‍റെ അമ്മ പത്തനാപുരം സ്വദേശിനി ലൂസി ബാബുവാണ് ഹര്‍ജി നല്‍കിയത്. അറുപത്തിയേഴുകാരിയായ തനിക്ക് പ്രായാധിക്യത്താല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ലൂസിയുടെ ഹര്‍ജി.

സന്ധിവേദന, നട്ടെല്ലിന്‍റെ പ്രശ്‌നം തുടങ്ങിയ കാരണങ്ങളാല്‍ ഏറെ ബുദ്ധിമുട്ടിലാണ്. മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയതുമൂലം നടക്കാനും സ്വന്തം കാര്യങ്ങള്‍ നോക്കാനും വിഷമമുണ്ട്. ഷെറിന്‍ ജയിലില്‍ പോയതു കാരണം പതിമ്മൂന്നു കാരിയായ ചെറുമകള്‍ ലൂസിക്കൊപ്പമാണ് കഴിയുന്നത്. സ്കൂളിലെ ബോര്‍ഡിംഗില്‍നിന്നാണ് കുട്ടി പഠിക്കുന്നത്. സ്കൂള്‍ അടച്ചതോടെ കുട്ടി വീട്ടിലുണ്ട്. പ്രളയ ദുരന്തത്തെത്തുടര്‍ന്ന് വീട്ടിലും വെള്ളം കയറി. ഇത്തരമൊരു സാഹചര്യത്തില്‍ ഷെറിന് പരോള്‍ നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

2009 നവംബര്‍ ഏഴിനാണ് ഷെറിനും കാമുകനും വാടക ഗുണ്ടകളും ചേര്‍ന്ന് ഭര്‍തൃപിതാവായ ഭാസ്കര കാരണവരെ കൊന്നത്. 2010 ജൂണ്‍ 11 ന് മാവേലിക്കര അഡിഷണല്‍ സെഷന്‍സ് കോടതി ഇവര്‍ക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ചു. ഇതിനെതിരെ സുപ്രീംകോടതിയില്‍ വരെ അപ്പീല്‍ നല്‍കിയെങ്കിലും തള്ളി. അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ഷെറിന്‍.