ഇന്റര്‍നെറ്റ് ഭീമന്മാര്‍ക്കെതിരെ ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്

വാഷിംങ്ടണ്‍: ടെക്‌നോളജി ഇന്റര്‍നെറ്റ് ഭീമന്മാര്‍ക്കെതിരെ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാര്‍ത്താ സമ്മേളനത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് പരസ്യമായി ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ കമ്പനികള്‍ക്കെതിരെ രംഗത്ത് എത്തിയത്.

ടെക്-സോഷ്യല്‍ മീഡിയ കമ്പനികള്‍ ഉണ്ടാക്കിയ പ്രശ്‌നം എന്താണെന്ന് വ്യക്തമാക്കാതെയാണ് അമേരിക്കന്‍ പ്രസിഡന്റ് കടുത്ത വിമര്‍ശനം നടത്തിയിരിക്കുന്നത്. അതേ സമയം അടുത്തിടെ ഗൂഗിള്‍ സെര്‍ച്ച് റിസല്‍ട്ടുകള്‍ പൂഴ്ത്തുന്നുവെന്നും, ട്രംപ് വിരുദ്ധരായവര്‍ക്ക് ട്വിറ്ററും, ഫേസ്ബുക്കും കൂടുതല്‍ പ്രധാന്യം നല്‍കുന്നു എന്നതുമാണ് പുതിയ സംഭവത്തിന് വഴിയൊരുക്കുന്നത് എന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.

ടെക് കമ്പനികള്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കേണ്ടതാണ്. ആളുകളോട് അവര്‍ക്ക് അങ്ങനെ ചെയ്യാനുള്ള അധികാരമില്ലാത്തതാണ്. പലരെയും അവരുടെ മുതലെടുപ്പിനായി ഉപയോഗിക്കുന്നുണ്ട്. അതൊരു ഗൗരവമുള്ള കാര്യം തന്നെയാണ്. ഗൂഗിളിന്റെയും മറ്റുള്ളവരുടെയും ചെയ്തികള്‍ ശരിയല്ല. ഫെയ്‌സ്ബുക്കില്‍ എന്താണ് നടക്കുന്നതെന്നു നോക്കണം. ട്വിറ്ററില്‍ എന്താണ് നടക്കുന്നതെന്ന് നോക്കണമെന്നും, അവര്‍ കൂടുതല്‍ കരുതലെടുക്കണമെന്നും ട്രംപ് വ്യക്തമാക്കി.

ഇത്തരം കാര്യങ്ങള്‍ ആളുകളോട് ചെയ്യരുത്. നിങ്ങള്‍ക്കതു ചെയ്യാനാവില്ല. അവരെക്കുറിച്ചുള്ള കൂടുതല്‍ പരാതികള്‍ ലഭിച്ചു കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് പരാതികളാണ് ലഭിച്ചിരിക്കുന്നത്. വലിയൊരു വിഭാഗം ജനങ്ങളോടും അവര്‍ മര്യാദയില്ലാതെ പെരുമാറുന്നുവെന്നും പ്രസിഡന്റ് സൂചിപ്പിച്ചു.

രാഷ്ടീയ വികാരങ്ങള്‍ ഉണര്‍ത്തുന്ന രീതിയില്‍ തങ്ങള്‍ ഒരിക്കലും സേര്‍ച് റിസള്‍ട്ടുകള്‍ റാങ്ക് ചെയ്യാറില്ലെന്ന് ഗൂഗിള്‍ പ്രതികരിച്ചു. ഫേസ്ബുക്കും ട്വിറ്ററും പ്രതികരിച്ചിട്ടില്ല. ഇതേസമയം പിജെമീഡിയയില്‍ വന്ന റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയായിരുന്നു ട്രംപ് പ്രതികരണം നടത്തിയെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ഗൂഗിള്‍ ന്യൂസില്‍ ലിബറല്‍സിന് അമിത പ്രാധാന്യം നല്‍കുന്നുവെന്നായിരുന്നു ആ റിപ്പോര്‍ട്ട്. എന്നാല്‍ വസ്തുതാപരമായി എന്തെല്ലാം കാര്യങ്ങളാണ് തങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോടു വിശദീകരിച്ചിട്ടില്ല.