ബിഷപ്പിനെതിരായ കന്യാസ്ത്രീകളുടെ ആരോപണം വാസ്തവ വിരുദ്ധം; പരാതി തള്ളി മിഷണറീസ് ഓഫ് ജീസസ്

ജലന്ധര്‍: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുളള കന്യാസ്ത്രീകളുടെ ബലാത്സംഗ പരാതി തള്ളി മിഷണറീസ് ഓഫ് ജീസസ്. ആരോപണം വാസ്തവ വിരുദ്ധമാണെന്നും കന്യാസ്ത്രീകളുടെ സമരം അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നുവെന്ന് മിഷണറീസ് ഓഫ് ജീസസ് അറിയിച്ചു.

അതേസമയം, കന്യാസ്ത്രീകളുടെ ബലാത്സംഗ പരാതിയില്‍ പൊലീസിനെതിരെ ഹൈക്കോടതി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. ഇരയുടെ സംരക്ഷണം എന്തുകൊണ്ട് ഉറപ്പാക്കുന്നില്ല എന്ന് കോടതി പൊലീസിനോട് ചോദിച്ചു. കന്യാസ്ത്രീകളുടെ സംരക്ഷണത്തിനായി പൊലീസ് എന്തു ചെയ്തു എന്നാണ് കോടതി ചോദിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടി അറിയിക്കണമെന്നാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കന്യാസ്ത്രീക്ക് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം’ബിഷപ്പിനെ ജലന്തറില്‍ പോയി കണ്ടിട്ട് ഒരുമാസമായില്ലേ? പൊലീസ് എന്ത് നടപടി സ്വീകരിച്ചു?’ എന്നും കോടതി പൊലീസിനോട് ചോദിച്ചു. നിയമം എല്ലാത്തിനും മീതെയാണ് എന്ന് കോടതി പറഞ്ഞു. നിയമം അതിന്റെ വഴിക്ക് മുന്നോട്ടു പോകും. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.