സ്വന്തം മുതുകു ചവിട്ടുപടിയാക്കിയ ജയ്‌സലിന് 12ലക്ഷം രൂപയുടെ കാര്‍

പി പി ചെറിയാന്‍

പ്രളയകാലത്ത് മനുഷ്യനന്‍മയുടെ പ്രതീകങ്ങളിലൊരാളായി മാറിയ ജെയ്‌സലിന് പ്രമുഖ പ്രവാസി വ്യവസായിയും സൗദി അറേബ്യയിലെ അല്‍ക്കോബാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരുന്ന ഇറാം ഗ്രൂപ്പ് ഉടമ ഡോ.സിദ്ദീഖ് അഹമ്മദും വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയും ചേര്‍ന്നു ജെയ്‌ലിന് 12 ലക്ഷം രൂപയുടെ കാര്‍ നല്‍കി . രക്ഷാ പ്രവര്‍ത്തനത്തിനിടെ സ്വന്തം മുതുക് ചവിട്ടുപടിയാക്കി സ്ത്രീകളെ ബോട്ടിലേക്ക് കയറാന്‍ സഹായിച്ചതിനാണ് മഹീന്ദ്രയുടെ മറാസോ കാര്‍ ഇവര്‍ സമ്മാനമായി നല്‍കിയത്.

സ്വപ്‌നം പോലും കാണാന്‍ കഴിയാത്ത സമ്മാനമാണിതെന്ന് ജെയ്‌സല്‍ പറഞ്ഞു. ഈ സമ്മാനം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും ടീം വര്‍ക്കിലേക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഈ വണ്ടി ഉപയോഗിക്കുമെന്നും മലപ്പുറം ജില്ലയിലെ ട്രോമാ കെയറില്‍ ആര്‍ക്ക് , എവിടെ ആവശ്യമുണ്ടെങ്കിലും തന്നെ അറിയിച്ചാല്‍ മതിയെന്നും കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങി അദ്ദേഹം പറഞ്ഞു.ചെയ്ത പ്രവര്‍ത്തിക്ക് ദൈവം തന്ന സമ്മാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറാസോയുടെ കോഴിക്കോട് ജില്ലയിലെ ആദ്യ വണ്ടിയാണ് ഇറോം മോട്ടേര്‍സ് ജെയ്‌സലിന് സമ്മാനിച്ചത്. മനസ്സില്‍ തട്ടിയൊരു സംഭവമാണിത് എന്നും ആ സമയത്ത് അങ്ങനെ ചെയ്തത് കൊണ്ട് ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാനായി എന്നും ഇറോം മോട്ടേഴ്‌സ് പ്രതിനിധികള്‍ വ്യക്തമാക്കി. മന്ത്രി ടി പി രാമകൃഷ്ണനാണ് ജെയ്‌സലിന് ഈ സമ്മാനം നല്‍കിയത്. ചങ്ങെില്‍ കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവിന്ദ്രന്‍, പ്രദീപ് കുമാര്‍ എം.എല്‍.എ എന്നിവര്‍ക്കൊപ്പം സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഈ നന്മ പ്രവര്‍ത്തനത്തിന് സാക്ഷിയാകുവാന്‍ എത്തിയിരുന്നു.

Picture2

Picture3