വാഹനമോടിച്ചത് ബാലഭാസ്‌കര്‍; ഭാര്യയും മകളും മുന്‍ സീറ്റില്‍; ഇന്നോവ അമിത വേഗതയിലായിരുന്നില്ല; ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ പുക മാത്രം കണ്ടു: ദൃക്‌സാക്ഷി പറയുന്നു

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയ ബാലഭാസ്‌ക്കറും ലക്ഷ്മിയും വെന്റിലേറ്ററിലാണ്. ബാലഭാസ്‌ക്കറിന്റെ നട്ടെല്ലിനാണ് ഗുരുതര പരുക്ക്. ശ്വാസകോശം, അടിവയര്‍, നെഞ്ച് എന്നിവിടങ്ങളില്‍ ഗുരുതര പരുക്കുണ്ട്. ബാലഭാസ്‌ക്കര്‍ ഇപ്പോഴും അബോധാവസ്ഥയിലാണ്. ബോധം തെളിഞ്ഞതിനുശേഷമേ മറ്റ് ശസ്ത്രക്രിയകളെക്കുറിച്ച് തീരുമാനിക്കൂ. ആന്തരിക പരുക്കുകള്‍ കുറവായ ലക്ഷ്മി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി ലക്ഷ്മിയ്ക്ക് ബോധം തെളിഞ്ഞു. ഡ്രൈവര്‍ അര്‍ജ്ജുന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

അപകടം നടക്കുമ്പോള്‍ ബാലഭാസ്‌ക്കറാണ് വണ്ടി ഓടിച്ചിരുന്നത് എന്ന് ദൃക്‌സാക്ഷിയായ നന്ദു എന്ന പ്രവീണ്‍ പറയുന്നു. ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വി ബാലയും മുന്നിലെ സീറ്റിലാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ അര്‍ജ്ജുന്‍ പിന്‍സീറ്റില്‍ കിടന്നുറങ്ങുകയായിരുന്നു. അര്‍ജ്ജുന് ഉറക്കം വന്നപ്പോള്‍ ബാലഭാസ്‌ക്കര്‍ വണ്ടി ഓടിക്കുകയായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. ഇന്നോവ വലിയ വേഗത്തില്‍ ആയിരുന്നില്ല. അവസാന നിമിഷം ആക്‌സിലേറ്ററില്‍ അറിയാതെ കാല്‍ വെച്ച് പോയതാകാം അപകടത്തിന് കാരണം. വലിയ ശബ്ദം കേട്ട് ഞങ്ങള്‍ വണ്ടി നിര്‍ത്തിയപ്പോള്‍ പുക മാത്രമാണ് കണ്ടത്. നന്ദുവിന്റെ വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് പ്രകാശത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഡാഷ്‌ബോര്‍ഡില്‍ ചെന്ന് വീണ മകള്‍ തേജസ്വയുടെ മൂക്കില്‍ നിന്നും രക്തം ഒഴുകിയിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. പിന്നീട് ഹൈവേ പൊലീസിന്റെ സഹായത്തോടെയാണ് മറ്റ് മൂന്നു പേരെയും ആശുപത്രിയിലെത്തിച്ചത്. ബാലഭാസ്‌ക്കറിന്റെ വാഹനത്തിന് തൊട്ടു മുന്നിലായി മറ്റൊരു വാഹനത്തില്‍ യാത്ര ചെയ്തിരുന്ന ആളാണ് നന്ദു. ഒന്നരാഴ്ച മുന്‍പാണ് അര്‍ജ്ജുന്‍ ബാലഭാസ്‌ക്കറിന്റെ ഡ്രൈവറായത്. ഇവരുടെ ആദ്യ ദീര്‍ഘദൂര യാത്രയായിരുന്നു.