കുമ്പസാരം നിർത്തണം – സ്ത്രീകളെ കന്യാസ്ത്രീകൾ കുമ്പസാരിപ്പിക്കണം :വടക്കനച്ചൻ

റോയ് മാത്യു

ബിഷപ്പ് ഫ്രാങ്കോ യുടെ ലൈംഗിക പീഡനത്തെ ക്കുറിച്ച് കന്യാസ്ത്രീകൾ പരസ്യമായി പ്രതികരിച്ചത് അന്തർദേശീയ തലത്തിൽ വൻ ചർച്ചയായിരിക്കയാണ്. കേരളത്തിലെ സഭകളിൽ ഇത്തരത്തിലുള്ള ലൈംഗിക ചൂഷണങ്ങൾ കാലാകാലങ്ങളായി നടന്ന് വരികയാണെന്നത് പരസ്യമായ രഹസ്യമാണ്. ഇപ്പോൾ മെത്രാന്മാർ പറയുന്ന പോലെ ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളുമല്ല. സംഘടിതമായ ലൈംഗിക ചൂഷണമാണ് കന്യാസ്ത്രീകൾക്കും സ്ത്രീകൾക്കും നേരെ നടക്കുന്നത് എന്നുള്ള തെളിവുകൾ പണ്ടുകാലം മുതൽക്കേ ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു –
ഓർത്തഡോക്സ് സഭയിലെ നാല് വൈദികർ കുമ്പസാര രഹസ്യം ചോർത്തി വീട്ടമ്മയെ .ലൈംഗികമായി പീഡിപ്പിച്ച സംഭവം പുറത്ത് വന്നതോടെ രഹസ്യ കുമ്പസാരമെന്ന ഏർപ്പാടിനെതിരെയും വിശ്വാസികളുടെ പ്രതിഷേധമുണ്ടായി.

കൂമ്പസാരം മഹത്തായ കുഭാശയാണെന്നൊക്കെ ഇവിടെ ഓരോരുത്തർ തരാതരം പോലെ കൊട്ടി ഘോഷിക്കുന്നുണ്ട്. . കുമ്പസാരമെന്ന ഏർപ്പാട് നിർത്തണമെന്നും, സ്ത്രീകളെ കന്യാസ്ത്രീകൾ കുമ്പസാരിപ്പിക്കണമെന്ന ചിന്തകൾ പങ്കുവെച്ചവർക്കെതിരെ ചന്ദ്രഹാസം മുഴക്കുന്നവരുടെ ശ്രദ്ധയിലേക്ക്.-

ഈ രണ്ട് ആശയങ്ങളും കേരളത്തിലെ സഭയ്ക്കുള്ളിൽ വർഷങ്ങൾക്ക് മുമ്പ് അവതരിപ്പിച്ചത് ഒരു കത്തോലിക്കാ വൈദികനായിരുന്നു. പക്ഷേ, സൗകര്യപൂർവം പലരും ഇക്കാര്യം മറച്ച് വെച്ചിരിക്കയാണ്.

1. ” ഒരു മനുഷ്യ സുതന്റെ പാപം വേറൊരു മനുഷ്യന്റെ ചെവിയിൽ പറയുന്ന പാപ സങ്കീർത്തന സമ്പ്രദായം നിർത്തണമെന്ന് ” പരസ്യമായി ആവശ്യപ്പെട്ടത് കത്തോലിക്ക പുരോഹിതനും വിപ്ലവകാരിയുമായ വടക്കനച്ചൻ എന്ന ഫാദർ ജോസഫ് വടക്കനാണ്.
2. മേൽപ്പറഞ്ഞ പരിഷ്കാരം നടപ്പിൽ വരാൻ വൈകുമെങ്കിൽ യുവതികൾ യുവ വൈദികരുടെ ചെവിയിൽ പാപോച്ചാരണം നടത്തുന്ന സമ്പ്രദായം നിർത്തി ആ പാപോച്ചാരണം കേൾക്കാനെങ്കിലും കന്യാസ്ത്രികളെ അനുവദിക്കണം
3 എത്ര വലിയ പാപിനിയായാലും കുമ്പസാര വേളയിൽ അഞ്ചു മിനിറ്റിലധികം ഉപദേശം കൊടുക്കാൻ ഒരച്ചനേയും അനുവദിക്കരുത്. മനസിനു പിടിച്ച “അനുതാപിനി ” വരുമ്പോൾ അരമണിക്കൂറും ഒരു മണിക്കൂറും പുണ്യോ പദേശം നടത്തുന്നവരെ ബഹിഷ്കരിക്കണമെന്നും
വടക്കനച്ചൻ തന്റെ ആത്മകഥയായ ‘എന്റെ കുതിപ്പും കിതപ്പും എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.
(Page 223)

കുമ്പസാര ത്തിന്റെ മറവിൽ ലൈംഗിക ചൂഷണം സഭയ്ക്കുള്ളിൽ അന്നുമിന്നും വ്യാപകമാണെന്ന് വൈദികനായ വടക്കൻ തന്നെയാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്- കൂമ്പസാരം ലൈംഗിക ചൂഷണത്തിന്റെ മാർഗമാണെന്ന് യൂറോപ്പിലെ സഭയ്ക്കൂളിൽ നടന്ന നിരവധി സംഭവങ്ങൾ തെളിയിച്ചിട്ടുണ്ട്. .എന്നിട്ടും ഇത് മഹത്തായ കുദാശ യാണെന്ന് കൊട്ടിഘോഷിക്കയാണ്.

വടക്കനച്ചൻ സഭയിലെ കലാപകാരിയും ദൈവശാസ്ത്രജ്ഞനുമായിരുന്നു. ബിഷപ്പ് കുണ്ടുകുളത്തിനെതിരെ പരസ്യനിലപാട്. എടുത്തതിന്റെ പേരിൽ ബിഷപ് വടക്കനച്ചനെ സഭയ്ക്കുള്ളിൽ നിശബ്ദനാക്കാൻ ശ്രമിച്ചിരുന്നു.
കന്യാസ്ത്രീകളെ വൈദികർ പണ്ടുമുതൽക്കേ വില്പന ചരക്ക് ആക്കുന്നതിനും ലൈംഗികമായി ചൂഷണം ചെയ്യുന്നതിനുമെതിരെ അറുപതുകളിൽ പരസ്യനിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ഫാദർ വടക്കൻ –
പാവപ്പെട്ട കത്തോലിക്കാ പെൺകുട്ടികളെ ഇറ്റലിയിലേക്കും ജർമ്മനിയിലേക്കും കയറ്റി വിട്ടിരുന്ന ഏജന്റുമാരിൽ പ്രമുഖൻ ബിഷപ്പ് കുണ്ടുകുളവും അയാളുടെ സിൽബന്ധികളായ ചില വൈദികരുമായിരുന്നുവെന്ന് ഫാദർ വടക്കന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന തൊഴിലാളി യിൽ വാർത്ത വന്നത് അന്താരാഷ്ട്ര തലത്തിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു – ഒരുതരം മാംസ വ്യാപാരമായിരുന്നു സഭ നടത്തിയതെന്ന് വടക്കനച്ചൻ തെളിവ് സഹിതം തന്റെ പത്രത്തിലൂടെ പുറത്തു കൊണ്ടു വന്നു. അതോടെ പെൺകുട്ടികളെ വിദേശ രാജ്യങ്ങളിലെ മo ങ്ങളിലേക്ക് കയറ്റി അയക്കുന്ന ഏർപ്പാടിന് നേരിയ അറുതി വന്നു.കേരളത്തിലെ കത്തോലിക്ക സഭ നടത്തിയ സംഘടിത മനുഷ്യക്കടത്തായിരുന്നു വടക്കനച്ചൻ പുറത്തു കൊണ്ടുവന്ന വാർത്ത എന്ന് നിസ്സംശയം പറയാം.
“സഭാ സംവിധാനത്തിൽ നഖശിഖാന്തം ജനാധിപത്യ പുന. ക്രമീകരണം നടത്താനുള്ള വിശാല മനസ് അവർക്കുണ്ടാകണം. അ ൽ മായരുടെ സജീവ പങ്കാളിത്തം കൊണ്ടേ സഭയ്ക്ക് ആരോഗ്യം വെക്കു എന്ന പരമാർത്ഥം അവർ അംഗീകരിക്കണം – വിശ്വാസികൾ വട്ടിപ്പുറത്തും പെട്ടിപ്പുറത്തും മാന്തുന്ന മാർജാരനെപ്പോലെ കഴിഞ്ഞുകൂടിയാൽ പോര
ളോഹയുള്ളവന്റെ വലിയ തെറ്റ് ചെറിയ തെറ്റായും ളോഹയില്ലാത്തവന്റെ ചെറിയ തെറ്റ് വലിയ തെറ്റായും കാണുന്നത് ശരിയല്ലെന്ന് ” വടക്കൻ പറയുന്നുണ്ട്. അതാണല്ലോ ഫ്രാങ്കോ യുടെ പെണ്ണുപിടുത്തം ഒറ്റപ്പെട്ടതും നിസ്സാരവുമാണെന്ന് മെത്രാൻ സമിതി വിലയിരുത്തുന്നത്.
പുരോഹിതരുടെ കൊട്ടിനൊപ്പം തുള്ളുന്ന കുലിപ്പടയായി ആൽമായർ അധഃപതിക്കരുതെന്നായിരുന്നു ഫാദർ വടക്കന്റെ പക്ഷം.
വടക്കന്റ സാന്നിധ്യം ഇന്നനിവാര്യമാണ് –
വടക്കനച്ചന്മാർ അവതരിക്കുമെന്നാണ് പ്രതീക്ഷ