ഇനി വരാന്‍ പോകുന്നത് മോദി മുക്ത ഭാരതമെന്ന് രമേശ് ചെന്നിത്തല; ബിജെപിയുടെ പതനം തുടങ്ങിയെന്ന് എ.കെ ആന്റണി

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് ഫലം വര്‍ഗീയ ശക്തികള്‍ക്കുള്ള താക്കീതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്നും മോദി മുക്ത ഭാരതമാണ് ഇനി വരാന്‍ പോകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം ബിജെപിയുടെ പതനം തുടങ്ങിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ പതനത്തിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉണ്ടായ മുന്നേറ്റത്തില്‍ പ്രതികരിക്കുകയായിരുന്നു ആന്റണി.

അതേസമയം ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്റെ തുടക്കമാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. മോദിക്കെതിരെ പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുന്നതിന്റെ ലക്ഷണമാണിത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാര്തതില്‍ നിന്നും തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തിന്റെ തന്നെ ഗതി നിര്‍ണ്ണയിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്‌ബോള്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ശക്തമായ മത്സരം കാഴ്ചവച്ച കോണ്‍ഗ്രസ് ഛത്തീസ്ഗഡില്‍ ഭരണം പിടിച്ചു.

രാജസ്ഥാനില്‍ കടുത്ത ഭരണ വിരുദ്ധ വികാരമുണ്ടെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോണ്‍ഗ്രസിന് വലിയ മുന്നേറ്റം സാധ്യമായില്ല. അതേസമയം ഛത്തീസ്ഗഡിലെ പ്രവചനങ്ങള്‍ തെറ്റിച്ച് കോണ്‍ഗ്രസ് ഭൂരിപക്ഷം സ്വന്തമാക്കി. മധ്യപ്രദേശില്‍ ആര്‍ക്കാണ് ഭരണം ലഭിക്കുകയെന്നത് ഇനിയും പറയാറായിട്ടില്ല.

2019 ലെ പൊതുതെരഞ്ഞെടുപ്പിലെ സഖ്യങ്ങളെയും മുന്നണികളെയും രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായക സ്വാധീനം ഈ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിനുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 2019ലെ പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നാണ് ഈ  തെരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്.