മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു; 121 എംഎല്‍എമാരുടെ പട്ടിക കൈമാറി

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ കണ്ടു. 121 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും വ്യക്തമാക്കി. ഇവര്‍ ഒപ്പിട്ട കത്തും കൈമാറിയിട്ടുണ്ട്. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. രണ്ടു സീറ്റു നേടിയ ബിഎസ്പിയും ഒരു സീറ്റ് ലഭിച്ച എസ്പിയും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. വ്യക്തമായി ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കില്ലെന്നു ബിജെപിയും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. മധ്യപ്രദേശില്‍ തങ്ങള്‍ക്കു ഭൂരിപക്ഷം ലഭിച്ചിട്ടില്ലെന്നു പറഞ്ഞ ചൗഹാന്‍, ബിജെപിയുടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും പറഞ്ഞിരുന്നു.

രാജസ്ഥാനില്‍ രാഷ്ട്രീയ ലോക്ദളിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തും. എന്നാല്‍ മുഖ്യമന്ത്രി ആരാകണമെന്ന ചര്‍ച്ചകള്‍ ഇനിയും നടക്കാനിരിക്കുന്നേയുള്ളു. സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടും വിജയിച്ചതിനാല്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് തീപടരും. ഛത്തീസ്ഗഡില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതിനാല്‍ മുഖ്യമന്ത്രിയെ കണ്ടെത്തുക മാത്രമാണു കോണ്‍ഗ്രസിനുള്ള വെല്ലുവിളി. അതേസമയം, മിസോറമില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മിസോ നാഷനല്‍ ഫ്രണ്ട് അംഗങ്ങള്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ കണ്ടു. എംഎന്‍എഫ് പ്രസി!ഡന്റ്, നിയമസഭാകക്ഷി നേതാവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്. തെലങ്കാനയില്‍ കെ.ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നാളെ അധികാരത്തിലെത്തുമെന്നാണു സൂചന. സത്യപ്രതിജ്ഞ നാളെത്തന്നെയുണ്ടാകുമെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.