പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍

മാവേലിക്കര : പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍. ചെട്ടികുളങ്ങര കണ്ണമംഗലത്താണ് സംഭവം നടന്നത്.

വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാനായി സൈക്കിളില്‍ പോയ പതിനഞ്ചുകാരിയെ പിന്നാലെ ചെന്ന് കടന്നു പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും കടവൂരിലുള്ള സ്‌കൂള്‍ വളപ്പില്‍ കയറി വിദ്യാര്‍ഥിനികളെ ആക്രമിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ്.

ചെന്നിത്തല കിഴക്കേവഴിമുറി അതുല്‍ ഭവനത്തില്‍ അതുല്‍ രമേശ് (24) ആണ് മാവേലിക്കര പൊലീസിന്റെ പിടിയിലായത്. ഡിസംബര്‍ 12 നാണ് സംഭവങ്ങളുമുണ്ടായത്. മറ്റത്തുള്ള സ്‌കൂളിലെ പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ രാവിലെ ഏഴരയോടെ ഇയാള്‍ തടഞ്ഞു നിര്‍ത്തി, പുറത്തു പഴുതാരയുണ്ടെന്ന് പറഞ്ഞ് കടന്നു പിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

തുടര്‍ന്ന് ഒന്‍പതരയോടെയാണ് കടവൂരിലുള്ള സ്‌കൂളില്‍ കയറി വിദ്യാര്‍ഥിനികളെ ആക്രമിച്ചത്. ദിവസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ മാവേലിക്കര എസ്ഐ സി ശ്രീജിത്തും സംഘമാണ് പിടികൂടിയത്.