കാണാതായ ജെ.എന്‍.യു വിദ്യാര്‍ഥിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു

ന്യൂഡല്‍ഹി: കാണാതായ ജെ.എന്‍.യു വിദ്യാര്‍ഥി നജീബിന്റെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നജീബിനെ കണ്ടെത്തുന്നതിലെ പൊലീസ് നിഷ്‌ക്രിയത്വത്തിനെതിരെ 200 ഓളം വരുന്ന ജെ.എന്‍.യു വിദ്യാര്‍ഥികള്‍ ഇന്ത്യാ ഗേറ്റിനടുത്ത് നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് പൊലീസ് നടപടി. വിവരമറിഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഇതോടെ നജീബിന്റെ അമ്മയെ പൊലീസ് വിട്ടയച്ചു.

പൊലീസ് നജീബിന്റെ അമ്മയുടെ കൈ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. രണ്ടു യുവതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വനിതാ പൊലീസുകാര്‍ വേണമെന്നിരിക്കെ പുരുഷ പൊലീസുകാരാണ് യുവതികളെ കസ്റ്റഡിയിലെടുത്തതെന്ന് സമരക്കാരിലൊരാളായ ശാഹിദ് റാസ പറഞ്ഞു.

അതേസമയം ഇന്ത്യാഗേറ്റിന് സമീപം നാലുപേരില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നത് നിരോധിച്ചിട്ടുള്ളതാണെന്നും സെക്ഷന്‍ 144 അനുസരിച്ചാണ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് വാദിക്കുന്നു.

നേരത്തെ നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കെജ്രിവാള്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയെ കണ്ടിരുന്നു. പ്രശ്‌നത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ജെ.എന്‍.യു ഭരണ വിഭാഗത്തോടും റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് കെജ്‌രിവാളിന് പ്രസിഡന്റ് ഉറപ്പു നല്‍കിയിരുന്നു.

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയായിരുന്ന നജീബിനെ ഒക്‌ടോബര്‍ 14 മുതലാണ് കാണാതായത്