രാജ് കുമാറിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് ഋഷി രാജ് സിംഗ്

ഇടുക്കി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി രാജ് കുമാറിന്റെ മരണത്തില്‍ പ്രതികരിച്ച് ജയില്‍ മേധാവി ഋഷി രാജ് സിംഗ്. ജയിലില്‍ എത്തുന്നതിന് മുമ്പ് രാജ് കുമാറിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് ഋഷി രാജ് സിംഗ് പറഞ്ഞു. ഇക്കാര്യം അന്വേഷിക്കേണ്ടത് പൊലീസ് ആണെന്നും അദ്ദേഹം വ്യക്തമാക്കി.

ജയിലില്‍ നിന്ന് അന്ന് ഒരു ഓഫീസര്‍ വിളിച്ചിരുന്നു. ഒരാളെ സുഖമില്ലാതെ ആശുപത്രിയില്‍ കൊണ്ടുപോയി എന്ന് പറഞ്ഞു. അയാള്‍ മരിച്ചുപോയി എന്ന് അടുത്ത ദിവസം വിളിച്ച് പറഞ്ഞു. ജയിലിലേക്ക് എത്തിക്കുന്നതിന് മുമ്പ് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം രാജ്കുമാറിന് ഏല്‍ക്കേണ്ടി വന്നത് ക്രൂര മര്‍ദ്ദനങ്ങളാണെന്ന് സഹ തടവുകാരന്‍ വെളിപ്പെടുത്തി. തീര്‍ത്തും അവശ നിലയില്‍ സ്ട്രെച്ചറിലാണ് രാജ് കുമാറിനെ ജയിലിലേക്ക് എത്തിച്ചതെന്നും, അവശനായിരുന്ന അയാളെ വീണ്ടും ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചുവെന്നും സഹതടവുകാരന്‍ പറഞ്ഞു.

മൂന്ന് ദിവസം രാജ്കുമാര്‍ വെള്ളം പോലും കുടിച്ചില്ല. നെഞ്ചുവേദന ഉണ്ടെന്നു പറഞ്ഞിട്ടു പോലും ചികിത്സ നല്‍കിയില്ല. ഒടുവില്‍ മരിച്ചതിനു ശേഷമാണ് രാജ്കുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയതെന്നും ഇയാള്‍ വെളിപ്പെടുത്തി.