പാമ്പുപിടിത്തം നിര്‍ത്തില്ല; തീരുമാനത്തില്‍ നിന്ന് പിന്‍മാറി വാവാ സുരേഷ്

തിരുവനന്തപുരം: പാമ്പുപിടിത്തം നിര്‍ത്തുമെന്ന തീരുമാനത്തില്‍ നിന്ന് പിന്‍മാറി വാവാ സുരേഷ്. ആളുകളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനം മാറ്റിയതെന്ന് സുരേഷ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ മോശം പരാമര്‍ശങ്ങള്‍ക്കെതിരെ നല്‍കിയ കേസുകളിലൊന്നും പൊലീസ് നടപടിയെടുത്തില്ലെന്നും സുരേഷ് ആരോപിച്ചു.

സൈബര്‍ ആക്രമണത്തില്‍ മനംമടുത്താണ് പാമ്പുപിടുത്തം നിര്‍ത്താന്‍ തീരുമാനിച്ചത്. പാമ്പിനെ പിടിക്കാന്‍ വരണമെന്നാവശ്യപ്പെട്ട് വ്യാജഫോണ്‍ സന്ദേശങ്ങളും പതിവായി. പ്രളയത്തിന് ശേഷം നിരവധി പാമ്പുപിടിത്തക്കാര്‍ രംഗത്തിറങ്ങിയതോടെയാണ് സ്ഥിതി ഇത്തരത്തില്‍ വഷളായത്. പാമ്പുകളേക്കാള്‍ വിഷമുളള മനുഷ്യരാണ് തന്റെ ദുരവസ്ഥയ്ക്ക് കാരണക്കാരെന്നും വാവ സുരേഷ് പറഞ്ഞു.

നിരവധി പേര്‍ പാമ്പുപിടിത്തം നിര്‍ത്തരുതെന്ന് ആവശ്യപ്പെട്ട് വിളിച്ചിരുന്നു. സാധാരണക്കാരായ ഒട്ടേറെ പേര്‍ക്ക് തീരുമാനം ബുദ്ധിമുട്ടാകുമെന്ന് തിരിച്ചറിഞ്ഞാണ് തിരുത്തുന്നത്. വ്യക്തിപരമായ അധിക്ഷേപത്തിന് പുറമേ പാമ്പിനെ പിടിക്കുന്ന രീതിക്കെതിരെയും പഴി കേട്ടു. പൊലീസിലും സൈബര്‍ സെല്ലിലും പല തവണ പരാതി നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നും സുരേഷ് കുറ്റപ്പെടുത്തി.