സ്വയം വിരമിക്കാനാകില്ല; ജേക്കബ് തോമസിന്റെ വീഴ്ചകള്‍ കേന്ദ്രത്തിനു മുന്നില്‍ നിരത്തി സര്‍ക്കാര്‍

തിരുവനന്തപുരം:സ്വയം വിരമിക്കാന്‍ അനുവാദം നല്‍കണമെന്ന മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആവശ്യം അനുവദിക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥനെ വിരമിക്കാന്‍ അനുവദിക്കാനാകില്ല എന്ന് കാണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.

സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് കേരള സര്‍ക്കാരിനെ സമീപിച്ചിരുന്നു.ഇത് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം കേന്ദ്രത്തെ സമീപിച്ചത്. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ജേക്കബ് തോമസ് സ്വയം വിരമിക്കലിന് ശ്രമിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നത്. എന്നാല്‍ ഈ അപേക്ഷ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നു മാത്രമല്ല സര്‍ക്കാര്‍ അദ്ദേഹത്തിന്റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടുകയും ചെയ്തു.

ജേക്കബ് തോമസിന്റെ വീഴ്ചകള്‍ സമഗ്രമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടാണു കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയത്തിനു കൈമാറിയത്. ഓഖി, പ്രളയം സംഭവങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതും അനുവാദമില്ലാതെ സര്‍വീസ് സ്റ്റോറിയെഴുതി ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്തിയതും ഗുരുതര ചട്ടലംഘനമായി ചൂണ്ടികാണിക്കുന്നു. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതിലെ ക്രമക്കേടില്‍ വിജിലന്‍സ്, ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടും ചേര്‍ത്തിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് നല്‍കിയതിലൂടെ ജേക്കബ് തോമസിന് സ്വയം വിരമിക്കാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.സംസ്ഥാനം എതിര്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനു വിആര്‍എസ് അനുവദിക്കാനും ചട്ടമില്ല.