‘എ.എം.എം.എ’യിൽനിന്ന് പുറത്തുപോയ നടിമാരെ തിരിച്ചെടുക്കണമെന്ന് മമ്മൂട്ടി

താരസംഘടനയായ ‘എ.എം.എം.എ’യിൽനിന്ന് പുറത്തുപോയ നടിമാരെ തിരിച്ചെടുക്കണമെന്ന് മമ്മൂട്ടി. അപേക്ഷ ഫീസ് പോലും വാങ്ങാതെയാകണം തിരിച്ചെടുക്കൽ നടപടികൾ. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്നും ജനറൽ ബോഡി യോഗത്തിൽ മമ്മൂട്ടി നിർദേശിച്ചു. അപാകത ഉണ്ടാകാത്തവിധം ‘എ.എം.എം.എ’യുടെ ഭരണഘടന ഭേദഗതി നടപ്പാക്കണമെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു. രാജിവച്ച നടികളെ അപേക്ഷ നൽകിയാൽ തിരിച്ചെടുക്കാമെന്ന് സംഘടന പ്രസിഡന്റ് മേഹൻലാൽ അറിയിച്ചിരുന്നു. ഇതിനെതുടർന്നാണ് അപേക്ഷ ഫീസ് പോലും വാങ്ങാതെ അവരം തിരിച്ചെടുക്കണമെന്ന് മമ്മൂട്ടി യോഗത്തിൽ ആവശ്യപ്പെട്ടത്. ‘എ.എം.എം.എ’യുടെ ഭരണഘടന ഭേദഗതി ചെയ്യുന്നത് തത്കാലം മാറ്റിവെച്ചു. നിയമാവലി ഭേദഗതി ചെയ്യുന്ന കാര്യത്തിൽ എല്ലാ അംഗങ്ങളുമായി ചർച്ചചെയ്ത് തീരുമാനിക്കുമെന്നും പ്രസിഡന്റ് മോഹൻലാൽ അറിയിച്ചു. ഭേദഗതികൾ സംബന്ധിച്ച് അംഗങ്ങളാരും എതിർപ്പ് പറഞ്ഞിട്ടില്ല. ചില മാറ്റങ്ങൾ മാത്രമാണ് നിർദ്ദേശിച്ചിരിക്കുന്നത്. കൂടുതൽ അഭിപ്രായങ്ങൾ എഴുതി നൽകാൻ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബൈലോയിലെ മാറ്റങ്ങൾ സംബന്ധിച്ച് ചില പുതിയ ആശയങ്ങൾ ചിലർ മുന്നോട്ടുവെച്ചിരുന്നു. അതു കൂടി പരിഗണിച്ച ശേഷം അന്തിമ തീരുമാനമെടുക്കും. ഭരണഘടന ഭേദഗതി ചെയ്യുന്ന കാര്യം എങ്ങനെ വേണമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്ന് തീരുമാനിക്കും. തുടർന്ന് ജനറൽ ബോഡി ചേർന്ന് പാസ്സാക്കും. പുറത്തുപോയവരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ചർച്ച നടന്നിട്ടില്ല. അവർക്ക് മടങ്ങിവരുന്നതിന് തടസ്സങ്ങളില്ല. അതിനുള്ള നടപടിക്രമങ്ങളിലൂടെ അവർക്ക് തിരിച്ചുവരാമെന്നും മോഹൻലാൽ പറഞ്ഞു. അക്രമിക്കപ്പെട്ട നടി സ്വമേധയാ സംഘടന വിട്ടതാണ്. സിനിമകളിലേയ്ക്ക് വിളിച്ചിട്ട് അവർ വരുന്നില്ലെന്നാണ് പറഞ്ഞത്. അവർക്ക് തൊഴിൽ നിഷേധിക്കപ്പെടുന്ന സാഹചര്യം ഇല്ലെന്നും മോഹൻലാൽ വ്യക്തമാക്കി. സംഘടനയുടെ നിയമാവലി ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന എക്സിക്യൂട്ടീവ് യോഗം ചർച്ച ചെയ്യുകയും പുതിയ നിയമാവലി തയ്യാറാക്കുകയുമായിരുന്നു. ഈ നിയമാവലിയാണ് ഇന്ന് നടന്ന വാർഷിക പൊതുയോഗത്തിൽ ചർച്ച ചെയ്തത്. അതേസമയം താരസംഘടനയായ എ.എം.എം.എയുടെ ഭരണഘടനാ ഭേദഗതിക്കെതിരെ സിനിമയിലെ നടിമാരുടെ സംഘടനയായ വുമൺ ഇൻ സിനിമാ കളക്ടീവ് അംഗങ്ങൾ എതിർപ്പ് ഉന്നയിച്ചിരുന്നു. ഉപസമിതികളിൽ ഒന്നിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നില്ലെന്നും കരട് തയ്യാറാക്കിയത് എക്സിക്യൂട്ടീവ് കമ്മറ്റിയുടെ താത്പര്യം മാത്രം കണക്കിലെടുത്താണെന്നും നടിമാരുടെ സംഘടന പ്രതിനിധികൾ ആരോപിച്ചത്. കരട് തയ്യാറാക്കിയത് ചർച്ചകൾ നടത്താതെയാണെന്നും അതിനാൽ കരടിന്മേൽ ഇനിയും ചർച്ച വേണമെന്നും ഡബ്ല്യൂ.സി.സി ആവശ്യപ്പെട്ടു. നിർദ്ദേശങ്ങളിൽ ചിലത് ജനാതിപത്യ വിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. തൊഴിൽ സുരക്ഷ ഉറപ്പാക്കുംവിധം കരടിൽ മാറ്റം വരുത്തണമെന്നാണ് ആവശ്യം. നിലപാട് രേഖാമൂലം അറിയിക്കുമെന്നും അവർ പറഞ്ഞു. ഭേദഗതി ചർച്ചകൾക്ക് തുടക്കമിട്ടത് നടി ആക്രമിക്കപ്പെട്ട സംഭവമാണെന്നും എന്നാൽ അനിഷ്ടസംഭവങ്ങൾ തടയാൻ നടപടികൾ ഇല്ലെന്നും നടിമാർ ആരോപിച്ചു. ‘എ.എം.എം.എ’ ഡബ്യൂ.സി.സിയുടെ അടിസ്ഥാന ഉദ്ദേശത്തെപ്പറ്റി നിശബ്ദത പാലിക്കുകയാണെന്നും അവർ അഭിപ്രായപ്പെട്ടു. രാജിവച്ച നടിമാരെ തിരിച്ചെടുക്കുന്ന വിഷയത്തിൽ അമ്മ യോഗത്തിൽ തന്നെ ഭിന്നാഭിപ്രായമുയർന്നു. രാജിവച്ചവരെ തിരിച്ചെടുക്കണമെങ്കിൽ അപേക്ഷ സമർപ്പിക്കണമെന്ന നിലപാടാണ് സംഘടന അറിയിച്ചത്. എന്നാൽ ഇതിനെ ഡബ്ല്യൂ.സി.സി അംഗങ്ങളായ പാർവതിയും രേവതിയും എതിർത്തു. യോഗത്തിൽ പങ്കെടുത്ത ഒരു വിഭാഗം അംഗങ്ങൾ ഇവരെ പിന്തുണയ്ക്കുകയും ചെയ്തു.