കനത്ത മഴയില്‍ വിറച്ച് മുംബൈ; മരണം 35

മുംബൈ: മുംബൈയില്‍ കനത്ത നാശം വിതച്ച് മഴ കനക്കുകയാണ്. അഞ്ചു ദിവസമായി പെയ്യുന്ന മഴയില്‍ ഇതുവരെ 35 പേര്‍ മരിച്ചു. പലയിടത്തും റെയില്‍പ്പാളങ്ങള്‍ മുങ്ങി. തീവണ്ടി ഗതാഗതം നിലച്ചു. ദീര്‍ഘദൂരവണ്ടികള്‍ വഴിയില്‍ നിര്‍ത്തിയിട്ടു.

കന്യാകുമാരി-മുംബൈ ജയന്തി ജനത എക്‌സ്പ്രസ് പുണെയില്‍നിന്ന് തിരിച്ചുവിട്ടു. ദീര്‍ഘദൂരവണ്ടികള്‍ പലതും മുംബൈയിലേക്ക് എത്താതെ നഗരത്തിനുപുറത്ത് പല സ്റ്റേഷനുകളിലായി നിര്‍ത്തിയിട്ടു.

അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേകള്‍ ഉച്ചവരെ അടച്ചിട്ടു. 52 വിമാനങ്ങള്‍ റദ്ദാക്കി. 54 എണ്ണം വഴിതിരിച്ചു വിട്ടു. ജുഹു എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഹെലികോപ്റ്റര്‍ സര്‍വീസുകളും റദ്ദാക്കി. കണ്ണൂരില്‍നിന്നു മുംബൈയിലേക്കുള്ള വിമാനം ബെംഗളൂരുവിലേക്കാണ് തിരിച്ചുവിട്ടത്. പലഭാഗത്തും വെള്ളം കയറിയതോടെ സ്‌കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു.1975ന് ശേഷം മുംബൈയില്‍ പെയ്ത കനത്തമഴയാണ് ഇത്.