സംസ്ഥാനത്തിന്റെ പേര് ബംഗ്ല എന്നാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം കേന്ദ്രം തള്ളി

പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ല എന്നാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം തളളി. സംസ്ഥാനത്തിന്റെ പേര് ബംഗ്ല എന്നാക്കണമെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിക്ക് എഴുതിയിരുന്നു. ഇത് നാലാം തവണയാണ് ഈ ആവശ്യം നിരസിക്കുന്നത്. സംസ്ഥാനത്തിന്റെ പേര് മാറ്റണമെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്യേണ്ടിവരുമെന്ന് കേന്ദ്രം ജൂണ്‍ 3 ന് ആവശ്യം നിരസ്സിച്ചുകൊണ്ട് എഴുതിയ കത്തില്‍ സംസ്ഥാനത്തെ അറിയിച്ചു. മറ്റെല്ലാ പരിഗണിച്ച് ഭരണഘടന ഭേദഗതി ചെയ്‌തെങ്കില്‍ മാത്രമേ സംസ്ഥാനങ്ങളുടെ പേര് മാറ്റാനാവുകയുള്ളു എന്ന് ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭ എംപി റിതബ്രത ബാനര്‍ജിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സംസ്ഥാനത്തിന്റെ പേര് ബംഗ്ല എന്നാക്കണമെന്ന് ബംഗാള്‍ സംസ്ഥാന നിയമസഭ 2018 ജൂലൈ 26 ന് ഐക്യകണ്ഡേന പ്രമേയം പാസാക്കിയിരുന്നു. അതിനുശേഷം കേന്ദ്രത്തിലേക്ക് ഈ പ്രമേയം അയച്ചു. അതാണിപ്പോള്‍ കേന്ദ്രം നിരസിച്ചത്. ഭരണഘടന ഭേദഗതിയേക്കാള്‍ കേന്ദ്രത്തിന്റെ തീരുമാനത്തിനു പിന്നില്‍ ബംഗ്ല എന്ന വാക്കിന്റെ ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ പേരുമായുള്ള സാമ്യമാണെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇത് അന്താരാഷ്ട്രവേദികളില്‍ സങ്കീര്‍ണതയുണ്ടാക്കുമെന്നും കേന്ദ്രം വിലയിരുത്തുന്നു. 2016 ആഗസ്ത് 29 ന് വിവിധ ഭാഷകളില്‍ മൂന്നു പേരുകളുമായി സംസ്ഥാനം കേന്ദ്രത്തിനെ സമീപിച്ചിരുന്നു. ബെംഗാള്‍ എന്ന് ഇംഗ്ലീഷിലും ബംഗ്ല എന്ന് ബംഗാളിയിലും ബംഗാള്‍ ന്നെ് ഹിന്ദിയിലും എന്നായിരുന്നു നിര്‍ദ്ദേശം. ഒരു സംസ്ഥാനത്തിന് മൂന്ന് പേരുകള്‍ പ്രായോഗികമല്ലെന്ന കാരണത്താല്‍ കേന്ദ്രം അന്നുതന്നെ അത് നിരസിച്ചു. 2011 ല്‍ സംസ്ഥാനത്തിന്റെ പേര് പശ്ചിംബംഗ്ല എന്നാക്കണമെന്ന ആവശ്യവും കേന്ദ്രം തള്ളിയിരുന്നു.