കെ.എസ്.ആര്‍.ടി.സി. കണ്‍ട്രോളിങ് ഓഫീസറുടെ കൈ കണ്ടക്ടര്‍ തല്ലിയൊടിച്ചു

ഹരിപ്പാട് :കെ.എസ്.ആര്‍.ടി.സി. കണ്‍ട്രോളിങ് ഓഫീസറുടെ കൈ കണ്ടക്ടര്‍ തല്ലിയൊടിച്ചു. ടിക്കറ്റ് യന്ത്രത്തിനുപകരം റാക്കുമായി സര്‍വീസ് പോകണമെന്നാവശ്യപ്പെട്ടതിനാണ് കണ്ടക്ടര്‍ കണ്‍ട്രോളിങ് ഓഫീസറുടെ കൈ തല്ലി ഒടിച്ചത്.ഹരിപ്പാട് ഡിപ്പോയിലെ ഉദ്യോഗസ്ഥന്‍ തൃക്കുന്നപ്പുഴ വൃന്ദാവനം ഡി.റജി (48)യുടെ കൈയാണ് കണ്ടക്ടര്‍ തല്ലി ഒടിച്ചത്. റജി ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.ഞായറാഴ്ച രാവിലെ ആറുമണിയോടെ ഹരിപ്പാട് ബസ്സ്റ്റേഷനിലാണ് സംഭവം. കണ്ടക്ടര്‍ ഡി.വിജയന്‍പിള്ളയെക്കെതിരെ പൊലീസ് കേസെടുത്തു.

ഹരിപ്പാട്-മലയാലപ്പുഴ റൂട്ടിലെ ഓര്‍ഡനറി ബസില്‍ സര്‍വീസ് നടത്താനായി രാവിലെ ബസ്സ്റ്റേഷനിലെത്തിയ വിജയന്‍പിള്ളയോട് ടിക്കറ്റ് യന്ത്രങ്ങള്‍ കൂട്ടത്തോടെ തകരാറിലായതിനാല്‍ റാക്ക് ഉപയോഗിക്കണമെന്ന് കണ്‍ട്രോളിങ് ഓഫീസര്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ വിജയന്‍പിള്ള ഓഫീസറെ ആക്രമിക്കുകയായിരുന്നെന്നാണ് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പൊലീസിനെ അറിയിച്ചത്. കെ.എസ്.ആര്‍.ടി.സി.യുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഡിപ്പോയിലെത്തി തെളിവെടുത്തു.