ട്രംപിന്റെ അപ്രൂവല്‍ റേറ്റിങ്ങില്‍ വന്‍ വര്‍ധന

പി.പി. ചെറിയാന്‍

വാഷിങ്ടണ്‍ ഡിസി: പ്രസിഡന്റ് പദവിയില്‍ എത്തിയതിനുശേഷം ആദ്യമായി ട്രംപിന്റെ അപ്രൂവല്‍ റേറ്റിങ്ങില്‍ വന്‍ വര്‍ദ്ധന. ട്രംപിന്റെ ഉറച്ച് നിലപാടുകള്‍ക്കുള്ള അംഗീകാരം കൂടിയാണിത്.ട്രംപിന്റെ വൈറ്റ് ഹൗസ് പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന സര്‍വ്വേയില്‍ 47 ശതമാനം റജിസ്റ്റേഡ് വോട്ടര്‍മാര്‍ പൂര്‍ണ്ണമായും സംതൃപ്തി രേഖപ്പെടുത്തുന്നതായി ജൂലായ് 7 ഞായറാഴ്ച പുറത്തുവിട്ട സര്‍വ്വേയില്‍ ചൂണ്ടികാണിക്കുന്നു. ഏപ്രില്‍ മാസം ഉണ്ടായിരുന്നതിനേക്കാള്‍ 5 പോയിന്റെ വര്‍ധനവാണിത്.വാഷിങ്ടണ്‍ പോസ്റ്ററും, എബിസി ന്യൂസുമാണ് സര്‍വ്വേ നടത്തുന്നതിന് നേതൃത്വം നല്‍കിയത്. മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഇതേ സമയത്തുള്ള റേറ്റിങ് (പ്രസിഡന്റായിരിക്കുമ്പോള്‍) 46 ശതമാനം മാത്രമായിരുന്നു.

സമ്പത്തിക രംഗത്തെ ട്രംപിന്റെ നിലപാടുകള്‍ 51 ശതമാനം പിന്തുണച്ചപ്പോള്‍ 42 ശതമാനം എതിര്‍ത്തിരുന്നു. 2020 ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കാനിരിക്കെ അധികാരത്തിലേക്കുള്ള തിരിച്ചുവരവിന് സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ് പുതിയ സര്‍വ്വേ ഫലങ്ങള്‍. ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വ മോഹികളുടെ അതിപ്രസരം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിജയത്തിന് അനുകൂല ഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.