മരടിലെ ഫ്‌ളാറ്റുകള്‍ ഉടന്‍ പൊളിക്കില്ലെന്ന് എ.സി.മൊയ്തീന്‍

തിരുവനന്തപുരം: കൊച്ചി മരട് നഗരസഭയിലെ ഫ്‌ളാറ്റുകള്‍ ഉടന്‍ പൊളിക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി എ.സി.മൊയ്തീന്‍. ഫ്‌ളാറ്റ് പൊളിച്ചാലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പഠിക്കാനായി നിയോഗിച്ച ചെന്നൈ ഐഐടി സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിക്കണമെന്നും അതിന് ശേഷം മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കൂ എന്നും മന്ത്രി പറഞ്ഞു.

തീരദേശ പരിപാലന നിയമം ലംഘിച്ചെന്നു കണ്ടെത്തിയ മരടിലെ അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഉത്തരവിനെതിരെ ഫ്‌ളാറ്റുടമകള്‍ നല്‍കിയ പുനഃപരിശോധന കോടതി തള്ളിയിരുന്നു. ഉത്തരവ് പുനഃപരിശോധിക്കാന്‍ മതിയായ കാരണങ്ങളൊന്നും ഇല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കെട്ടിടം പൊളിക്കാനുള്ള ചെലവ് വഹിക്കേണ്ടത് നഗരസഭയാണെന്നും നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.