യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷം; ദൗര്‍ഭാഗ്യകരമെന്ന് കോടിയേരി

തിരുവനന്തപുരം :തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ കുത്തി പരുക്കേല്‍പ്പിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്എഫ്‌ഐയ്ക്ക് തെറ്റുപറ്റിയെന്നും തിരുത്തണമെന്നും കോടിയേരി പറഞ്ഞു.

ഒരു കാരണവശാലും ഇത്തരത്തിലുള്ള സംഭവങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും പ്രതികളെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. കുത്തേറ്റ അഖില്‍ ചന്ദ്രനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോപണവിധേയരായവരെ സംഘടനയില്‍ നിന്നും പുറത്താക്കുകയും യൂണിയന്‍ പിരിച്ചുവിടുകയും ചെയ്തു. വിദ്യാര്‍ത്ഥി സംഘടന എന്ന നിലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവരാണ് എസ്എഫ്ഐ. പാര്‍ട്ടി ഒരു കാര്യവും സംഘടനയ്ക്ക് മേല്‍ അടിച്ചേല്‍പ്പിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

പൊലീസ് മാതൃകാപരമായ നടപടികള്‍ ഇതില്‍ സ്വീകരിക്കുമെന്നും അന്വേഷണം ഫലപ്രദമായി നടക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനത്തിന് തടസമുണ്ടാക്കുന്ന ഒരു കാര്യവും ചെയ്യില്ലെന്നും എവിടെ തെളിവെടുപ്പ് നടത്തണം, എങ്ങനെ അന്വേഷണം നടത്തണമെന്നെല്ലാം പൊലീസാണ് തീരുമാനമെടുക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.

കോളേജ് അവിടെ നിന്നും മാറ്റണമെന്ന് പണ്ടു മുതലെ യുഡിഎഫ് ആവശ്യപ്പെടുന്നുണ്ട്. സംഘര്‍ഷത്തിന്റെ പേരില്‍ കോളേജ് തന്നെ മാറ്റണം എന്നു പറയുന്നതില്‍ കാര്യമില്ല. ഇത്തരം സംഭവം എവിടെയും നടന്നേക്കാം. അങ്ങനെ സംഭവിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.