യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം ; എട്ട് പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ മുഖ്യപ്രതികളായ എട്ട് എസ്.എഫ്.ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.

ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി നസീം, മൂന്നാം പ്രതി അദ്വൈത്, നാലാം പ്രതി അമര്‍, അഞ്ചാം പ്രതി ഇബ്രാഹിം, ആറാം പ്രതി ആരോമല്‍, ഏഴാം പ്രതി ആദില്‍, എട്ടാം പ്രതി രഞ്ജിത്ത് എന്നിവര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്. എഫ്‌ഐആറില്‍ പേര് ചേര്‍ക്കാത്ത അമര്‍ എന്ന വിദ്യാര്‍ത്ഥിക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കോടതിയുടെ അനുമതിയോടെ പ്രതികള്‍ക്കായി വീടുകളിലും ബന്ധുക്കളുടെ വീടുകളിലും വ്യാപക തിരച്ചില്‍ നടത്താനും പോലീസ് തീരുമാനിക്കുന്നുണ്ട്.

അതിനിടെ അഖിലിന് കുത്തേറ്റ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ഇജാബിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ പോലീസ് പ്രതിചേര്‍ത്ത മുപ്പത് പ്രതികളില്‍ ഒരാളാണ് നേമം സ്വദേശിയായ ഇജാബ്. എസ്.എഫ്.ഐ യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു. സംഘര്‍ഷം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്ന് ഇജാബ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, അഖിലിനെ കുത്തിയത് ആരാണെന്ന് കണ്ടില്ലെന്നാണ് ഇജാബ് പറയുന്നത്. ശനിയാഴ്ച രാത്രിയോടെയാണ് ഇജാബിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഉടന്‍ കോടതിയില്‍ ഹാജരാക്കും.

അതേസമയം അന്വേഷണ സംഘത്തിന് ഇന്നും അഖിലിന്റെ മൊഴി രേഖപ്പെടുത്താനായില്ല. അന്വേഷണ സംഘം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയെങ്കിലും മൊഴിയെടുക്കാന്‍ കഴിയാതെ മടങ്ങുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷമേ മൊഴിയെടുക്കാവൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് കണ്‍ഡോണ്‍മെന്റ് സിഐ അനില്‍കുമാര്‍ പറഞ്ഞു.

കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമും പിഎസ്സി റാങ്ക് പട്ടികയില്‍ ഉന്നത റാങ്കുകള്‍ നേടിയത് എങ്ങനെയെന്ന് അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന് അന്വേഷണച്ചുമതല നല്‍കി. പരീക്ഷയില്‍ ക്രമക്കേട് നടന്നോ എന്നതാകും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുക. പരീക്ഷയില്‍ പാസ്സായവരിലും നിയമനത്തിന് യോഗ്യത നേടിയവരിലും എത്ര എസ്എഫ്‌ഐക്കാരുണ്ടായിരുന്നെന്നും പരിശോധിക്കും.

വധശ്രമക്കേസിലെ പ്രതികള്‍ പൊലീസ് നിയമന റാങ്ക് പട്ടികയില്‍ മുന്നിലെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ റാങ്ക് പട്ടിക റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്നു മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഒന്നാം പ്രതി റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയതു സംശയകരമാണെന്നും സെന്‍കുമാര്‍ പറഞ്ഞു.