യൂണിവേഴ്‌സിറ്റി കോളേജ് രണ്ട് ദിവസത്തിനകം തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അഡീഷണല്‍ ഡയറക്ടര്‍

തിരുവനന്തപുരം: രണ്ട് ദിവസത്തിനകം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ച് അധികൃതര്‍. യൂണിയന്റെ മുറി ക്ലാസ് മുറിയാക്കി മാറ്റിയിട്ടുണ്ട്. ക്യാംപസിലെ ബാനറുകള്‍, കൊടികള്‍, ചുവരെഴുത്ത് എല്ലാം നീക്കം ചെയ്യും. ഇനി ക്യാംപസില്‍ എന്ത് സ്ഥാപിക്കണമെങ്കിലും പ്രിന്‍സിപ്പലിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നും അഡീഷണല്‍ ഡയറക്ടര്‍ കെ.കെ സുമ അറിയിച്ചു.

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമകേസില്‍ ഉള്‍പെട്ട വിദ്യാര്‍ഥികളുടെ റീ അഡ്മിഷന്‍ അനുവദിക്കില്ലെന്നും, പരീക്ഷകള്‍ക്ക് യൂണിവേഴ്‌സിറ്റി കോളേജ് സെന്റര്‍ ആക്കരുതെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു.

അതേസമയം,താന്‍ പരിശോധിച്ചിട്ട് പോകുന്നതുവരെ ഉത്തരക്കടലാസ് ഉണ്ടായിരുന്നില്ല. ഇതിന് പിന്നില്‍ ദുരൂഹതയുണ്ട്. യൂണിയന്‍ ഓഫീസ് വൃത്തിയാക്കാന്‍ ചുമതലപ്പെട്ടവര്‍ ഉത്തരക്കടലാസ് വെച്ചതാകാം. അനധ്യാപകരായ മൂന്ന് പേരെ സ്ഥലം മാറ്റാന്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടുവെന്നും അഡീഷണല്‍ ഡയറക്ടര്‍ പറഞ്ഞു.