സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: പശ്ചിമബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി, മലപ്പുറം, പത്തനംതിട്ട,കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 18ന് ഇടുക്കി മലപ്പുറം ജില്ലകളിലും 19ന് ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലും 20ന് ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും 24 മണിക്കൂറില്‍ 204 മില്ലിമീറ്ററിലേറെ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നും കലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.തുടര്‍ച്ചയായി കനത്ത മഴ പെയ്താല്‍ വെള്ളപ്പൊക്കത്തിനും ഉരുള്‍പ്പൊട്ടലിനും സാധ്യതയുണ്ട്. അതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ സേനയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇടുക്കി, മലപ്പുറം എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ,വയനാട്, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, തുടങ്ങിയ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മിമീ വരെ മഴ) അതിശക്തമായതോ (115 മിമീ മുതല്‍ 204.5 മില്ലീ മീറ്റര്‍ വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.

തിരുവന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍,പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.