കര്‍ണാടകയില്‍ മൂന്നു വിമത എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

ബെംഗളുരു: കര്‍ണാടകയില്‍ മൂന്നു വിമത എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ ലയിച്ചിട്ടും ബിജെപിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച കെപിജെപി എംഎല്‍എ ആര്‍ ശങ്കര്‍, വിമത കോണ്‍ഗ്രസ് എംഎല്‍എമാരായ രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവരെ സ്പീക്കര്‍ അയോഗ്യരാക്കി. വിമത നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എംഎല്‍എമാരാണ് രമേഷ് ജാര്‍ക്കിഹോളിയും മഹേഷ് കുമത്തല്ലിയും.

ബിജെപിയോട് കൂട്ട് ചേര്‍ന്ന് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ച മറ്റ് വിമത എംഎല്‍എമാര്‍ക്ക് നേരെയും നടപടി ഉടന്‍ ഉണ്ടാവുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്പീക്കര്‍. ബാക്കി എംഎല്‍എമാരുടെ രാജിയിലും അയോഗ്യതയിലും രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കുമെന്നാണ് സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാറിന്റെ അറിയിപ്പ്.

രാജിവച്ച പതിനഞ്ച് എംഎല്‍എമാര്‍ക്കെതിരെ കോണ്‍ഗ്രസും ജെഡിഎസും അയോഗ്യത ശുപാര്‍ശ നല്‍കിയിരുന്നു. കുമാരസ്വാമി സര്‍ക്കാര്‍ വീഴുകയും ബിജെപി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കുകയും ചെയ്ത സാഹചര്യത്തില്‍ കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ അത്രപെട്ടെന്ന് ഒരു പരിഹാരം ഉണ്ടാകില്ലെന്ന സൂചന നേരത്തേ സ്പീക്കര്‍ നല്‍കിയിരുന്നു.

സര്‍ക്കാര്‍ നിലംപൊത്തിയതിന് പിന്നാലെ വിമത എംഎല്‍എമാരെ അയോഗ്യരാക്കുമോ എന്ന ചോദ്യത്തിന് സ്പീക്കര്‍ പദവിയുടെ കരുത്ത് എന്തെന്ന് രണ്ട് ദിവസത്തിനകം കര്‍ണാടകയിലെ ജനം തിരിച്ചറിയുമെന്നായിരുന്നു കെ ആര്‍ രമേഷ് കുമാറിന്റെ പ്രതികരണം.

അതേസമയം വിമത എം.എല്‍.എമാരെ അയോഗ്യരാക്കുന്ന നടപടികള്‍ അവസാനിക്കുന്നതുവരെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ബി.ജെ.പിക്ക് കൂടുതല്‍ അംഗബലം നേടിയതിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാനുമാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര നേതൃത്വത്തിന്റെ അനുവാദത്തോടെയാണ് ഇങ്ങനെയൊരു നീക്കത്തിന് ബി.ജെ.പി മുതിരുന്നതെന്നാണ് സൂചന.

കര്‍ണാടകയില്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പു നടത്തി വന്‍ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചെടുക്കാനാണ് ബി.ജെ.പിയുടെ കേന്ദ്ര തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ അങ്ങനെയൊരു വിജയം നേടുകയാണെങ്കില്‍ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വിജയിക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.