ഹൂസ്റ്റണ്‍: യുഎസില്‍ ദുരൂഹസാഹചര്യത്തില്‍ മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിന്റെ ജീവപര്യന്തം തടവുശിക്ഷ ആരംഭിച്ചു. വ്യാഴാഴ്ച വെസ്‌ലിയെ ഡാലസ് കൗണ്ടി ജയിലില്‍നിന്ന് സ്‌റ്റേറ്റ് പ്രസിണിലേക്ക് മാറ്റിയെന്ന് പൊലീസ് അറിയിച്ചു. എറണാകുളം സ്വദേശിയായ വെസ്‌ലി മാത്യൂസിന് ഡാലസ് കോടതി ജൂണ്‍ 26നാണ് തടവ് ശിക്ഷ വിധിച്ചത്. വീണ്ടും വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് വെസ്‌ലി അപ്പീല്‍ നല്‍കിയിട്ടുണ്ട്. 30 വര്‍ഷത്തിനു ശേഷം മാത്രമായിരിക്കും വെസ്‌ലിക്ക് പരോള്‍ ലഭിക്കുക.
കൈയബദ്ധത്തില്‍ കുഞ്ഞിന് പരുക്കേറ്റതായി വെസ്ലി കോടതിയില്‍ സമ്മതിച്ചിരുന്നു. കുറഞ്ഞ ശിക്ഷ ലഭിക്കാനാണ് വിസ്താരം തുടങ്ങുന്നതിന് മുമ്പായി കുറ്റം സമ്മതിച്ചത്. ദത്തെടുത്ത കുട്ടിയെ കൊല ചെയ്ത് ശരീരം ഡാലസിലെ കലുങ്കില്‍ ഉപേക്ഷിച്ചതാണ് കേസ്. മാത്യൂസും ഭാര്യ സിനിയും 2016ല്‍ ബിഹാറിലെ അനാഥാലയത്തില്‍നിന്നാണ് കുഞ്ഞിനെ ദത്തെടുത്തത്. തെളിവില്ലാത്തതിനാല്‍ സിനിയെ വെറുതെ വിട്ടിരുന്നു.
ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം തങ്ങള്‍ക്കു ലഭിക്കുമ്പോള്‍ ആന്തരികാവയങ്ങളിലടക്കം പുഴുവരിച്ചു തുടങ്ങിയിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. മൃതദേഹം വളരെയധികം ജീര്‍ണിച്ചിരുന്നതിനാല്‍ മരണകാര്യം കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും ഷെറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് നേതൃത്വം നല്‍കിയ ഫൊറന്‍സിക് പാത്തോളജിസ്റ്റ് എലിസബത്ത് വെന്‍ച്യൂറ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
2017 ഒക്‌ടോബര്‍ ഏഴിനാണു ഷെറിനെ കാണാനില്ലെന്നു വെസ്‌ലി പൊലീസിനെ അറിയിച്ചത്. 15 ദിവസത്തിനു ശേഷം അഴുകിത്തുടങ്ങിയ മൃതശരീരം കലുങ്കിനടിയില്‍നിന്നു കണ്ടെത്തി. വെസ്‌ലി കുറ്റകൃത്യം മറയ്ക്കുകയായിരുന്നുവെന്നു പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.