ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ചു മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കി. ബുധനാഴ്ച തന്നെ ഇതിനുള്ള നടപടികളുണ്ടാവും.

പോലീസിന്റെയും സര്‍ക്കാരിന്റെയും വീഴ്ചമുലമാണ് ശ്രീറാമിന് ജാമ്യം ലഭിച്ചതെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.സെഷന്‍സ് കോടതിയിലാവും അപ്പീല്‍ നല്‍കുക.കേസ് അന്വേഷണത്തിലെ വീഴ്ചകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. നടപടികള്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

രക്ത പരിശോധനാ ഫലത്തില്‍ ശ്രീറാം മദ്യപിച്ചിരുന്നില്ല എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്നാല്‍ രക്ത പരിശോധന ഒന്‍പത് മണിക്കൂര്‍ വൈകിച്ച പോലീസിന്റെ വീഴ്ച ഐ.എ.എസ് ഉദ്യോഗസ്ഥന് തുണയായി മാറുകയായിരുന്നു എന്ന ആരോപണം ശക്തമാണ്. ശ്രീറാം മദ്യപിച്ചിരുന്നു എന്നതിന് സാക്ഷികളുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.