പാലാരിവട്ടം പാലം പൂര്‍ണമായും പുതുക്കി പണിയുമെന്ന് മുഖ്യമന്ത്രി; ചുമതല ഇ.ശ്രീധരന്

തിരുവനന്തപുരം: പാലാരിവട്ടം പാലം പൂര്‍ണമായും പുതുക്കി പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പാലത്തിന്റെ ബലക്ഷയത്തെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തിയിരുന്നു. അവര്‍ തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചു.

പാലം പുനരുദ്ധരിക്കുകയാണെങ്കില്‍ അത് എത്രകാലം നിലനില്‍ക്കും എന്നതിനെ കുറിച്ച് സംശയമുണ്ടെന്നാണ് ചെന്നൈ ഐഐടി വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല പാലാരിവട്ടം പാലത്തില്‍ വിശദമായ പരിശോധന നടത്തിയ ഇ ശ്രീധരന്‍ പറയുന്നത് പാലം പൂര്‍ണമായും പുനര്‍ നിര്‍മ്മിക്കണമെന്നാണ്.

സമയബന്ധിതമായി പാലം പണി പൂര്‍ത്തിയാക്കാന്‍ ഇ ശ്രീധരനെ തന്നെയാണ് ചുമതലപ്പെടുത്തിയത്.

ഒരു വര്‍ഷത്തിനകം പണി പൂര്‍ത്തിയാകുന്ന വിധത്തിലുള്ള പദ്ധതിയ്ക്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒക്ടോബറില്‍ പണി തുടങ്ങുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.

അതേസമയം, പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പിഡബ്ല്യുഡി സെക്രട്ടറി ടി.ഒ സൂരജ് ഉള്‍പ്പടെ നാല് പ്രതികളെ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. സെപ്റ്റംബര്‍ 19 വരെയാണ് റിമാന്‍ഡ് ചെയ്തത്.

അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കുമെതിരെ ചുമത്തിയിരുന്നത്.