കിഫ്ബിയില്‍ സി.ബി.ഐ അന്വേഷണം വേണം; വൈദ്യുതി പദ്ധതിയുടെ മറവില്‍ വന്‍ അഴിമതി

പാലാ: വൈദ്യുതി കൊണ്ടു വരുന്നതിനും പ്രസരണത്തിനുമായി കിഫ്ബി മുഖേന നടപ്പാക്കുന്ന വന്‍കിട ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ മറവില്‍ കോടികളുടെ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കോട്ടയം ലൈന്‍സ് പദ്ധതിയിലും കോലത്തുനാട് പദ്ധതിയിലും ദുരൂഹമായ ഇടപാടുകള്‍ നടന്നതായും കെ.എസ്.ഇ.ബിയുടെ അടിസ്ഥാന നിരക്കിനെക്കാള്‍ വളരെ ഉയര്‍ന്ന നിരക്കില്‍ ഇവയുടെ കരാര്‍ നല്‍കിയതായും വാര്‍ത്താസമ്മേളനത്തില്‍ രമേശ് ചെന്നിത്തല ആരോപിച്ചു.കിഫ്ബിയുടെ മറവില്‍ കോടികളുടെ അഴിമതിയാണ് സംസ്ഥാനത്തു നടക്കുന്നത്. ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണം. സി.ബി.ഐ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കോട്ടയം ലൈന്‍സ്, കോലത്തുനാട് പദ്ധതികളില്‍ നഗ്നമായ അഴിമതി നടന്നിട്ടുണ്ട്. പദ്ധതികളുടെ എസ്റ്റിമേറ്റ് തുക ഉയര്‍ത്തി നല്‍കിയാണ് അഴിമതി നടത്തിയത്. കെ.എസ്.ഇ.ബിയിലെ എസ്സ്റ്റിമേറ്റുകള്‍ സാധാരണ ഗതിയില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ മുതല്‍ ചീഫ് എഞ്ചിനിയര്‍വരെയുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് തയ്യാറാക്കുക. എന്നാല്‍ ഈ പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റ് മറ്റു ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി പ്രത്യേകം നിയോഗിക്കപ്പെട്ട ചീഫ് എന്‍ജിനീയറാണ് തയ്യാറാക്കിയത്. ഈ എസ്സ്റ്റിമേറ്റ് സാധാരണ നിരക്കിലും 60% ഉയര്‍ന്ന നിരക്കില്‍ സ്െപഷ്യല്‍ റേറ്റ് ആയാണ് തയ്യാറാക്കിയത്. പ്രത്യേക ഉദ്യോഗസ്ഥനെ വച്ച് എസ്സ്റ്റിമേറ്റുകള്‍ തയ്യാറാക്കുന്നതിനെ സംസ്ഥാന വിജിലന്‍സ് തുടക്കത്തില്‍ തന്നെ താക്കീതു ചെയ്തിരുന്നു.

60 ശതമാനത്താളം ഉയര്‍ത്തി നിശ്ചയിച്ച എസ്റ്റിമേറ്റ് തുകയിന്മേല്‍ പിന്നീടു 50 മുതല്‍ 80 ശതമാനം ഉയര്‍ന്ന തുകയ്ക്കാണ് കരാറുകള്‍ നല്‍കിയത്. ആകെ 800 കോടിയോളം രൂപയുടെ കരാറാണ് നല്‍കിയത്.

കോട്ടയം ലൈന്‍സ് പദ്ധതി സ്‌പെഷ്യല്‍ റേറ്റില്‍ നിശ്ചിയിച്ച എസ്റ്റിമേറ്റ് തുകയുടെ 61.18 ശതമാനം അധിക നിരക്കില്‍ എല്‍.ആന്‍ഡ്.ടി കമ്പനിക്കാണ് നല്‍കിയത്. കോലത്തുനാട് പദ്ധതിയാവട്ടെ എസ്റ്റിമേറ്റ് തുകയുടെ 54.81 ശതമാനം ഉയര്‍ന്ന നിരക്കിലാണ് നല്‍കിയത്. എല്ലാം സുതാര്യമെന്നു വരുത്തിത്തീര്‍ക്കാന്‍ വന്‍ കള്ളക്കളി നടന്നതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

എല്‍. ആന്‍.ടിയെയും സ്റ്റെര്‍ലൈറ്റും അടക്കമുള്ള കുത്തക കമ്പനികളെയും മാത്രം ഉള്‍ക്കൊള്ളിക്കാന്‍ ഇവര്‍ക്കനുകൂലമായ നിബന്ധനകള്‍ ഉള്‍പ്പെടുത്തിയാണ് പ്രീ-ക്വാളിഫയ് ചെയ്തത്. അതിനു ശേഷം ടെന്‍ഡര്‍ വിളിക്കുകയും അതില്‍ ഏറ്റവും കുറഞ്ഞ നിരക്ക് ക്വാട്ടു ചെയ്ത കമ്പനികള്‍ക്ക് ടെന്‍ഡര്‍ നല്‍കുകയുമാണ് ചെയ്തത്. ടെണ്ടര്‍ ചെയ്താണ് കരാര്‍ നല്‍കിയെതന്ന് പറയുന്നതിന് വേണ്ടിയായിരുന്നു ഇത്.

ഈ പദ്ധതികള്‍ വിലയിരുത്തി അപ്രൈസല്‍ നല്‍കിയത് കിഫ്ബിയുടെ വിവാദ കമ്പനിയായ ടെറാനസ് കമ്പനിയാണ്. ഈ കമ്പനിയുടെ അഡൈ്വസറാകട്ടെ കെ എസ് ഇ ബിയില്‍ നിന്നും വിരമിച്ച ട്രാന്‍സ്മിഷന്‍ ഡയറക്ടറുമാണ്. ഈ വ്യക്തി തന്നെയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്. കെ.എസ്.ഇ.ബിയില്‍ ജോലി ഉണ്ടായിരിക്കെ എസ്റ്റിമേറ്റ് തയ്യാറാക്കി പിന്നീട് വിരമിച്ച ടെറാനസ് കമ്പനിയില്‍ ചേരുകയും ആ വ്യക്തി തന്നെ എസ്റ്റിമേറ്റിന് അപ്രൈസല്‍ നടത്തുകയും ചെയ്യുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കെ.എസ്.ഇ.ബി വന്‍ നഷ്ടത്തിലാന്നെന്നു പറഞ്ഞു ചാര്‍ജ് വര്‍ദ്ധനവു വരുത്തി ജനങ്ങളുടെ മേല്‍ അധിക ബാധ്യത അടിച്ചേല്‍പ്പിച്ചവരാണ് എസ്റ്റിമേറ്റ് തുകയുടെ 50 മുതല്‍ 70 ശതമാനം തുകയ്ക്ക് പദ്ധതികള്‍ നല്‍കിയത്. കിഫ്ബി എന്തുകൊണ്ട് സി.എ.ജിയുടെ സമഗ്രമായ ഓഡിറ്റ് ഭയക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്.

മര്യാദയ്ക്ക് ജീവിച്ചാല്‍ വീട്ടിലെ ഭക്ഷണം കഴിച്ച് കഴിയാം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കിഫ്ബിയിലും മറ്റും സി.എ.ജി ഓഡിറ്റ് നടത്തിയാല്‍ ആരൊക്കെ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്ന് കാണാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു