കുമ്മനം രാജശേഖരനേയും ഉള്‍പ്പെടുത്തി ബിജെപി സാധ്യതാ പട്ടിക

തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന നിലപാട് തള്ളി കുമ്മനം രാജശേഖരനെയും ഉള്‍പ്പെടുത്തി ബി.ജെ.പിയുടെ സ്ഥാനാര്‍ഥിസാധ്യതപ്പട്ടിക. സ്ഥാനാര്‍ഥികളെ രണ്ടോ മൂന്നോ ദിവസത്തിനകം ഡല്‍ഹിയില്‍ പ്രഖ്യാപിക്കും.

കുമ്മനം മല്‍സരിക്കണമോയെന്നതില്‍ അന്തിമതീരുമാനം കേന്ദ്രനേതൃത്വത്തിന് വിടാന്‍ ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ബി.ജെ.പി കോര്‍ഗ്രൂപ്പ് യോഗത്തില്‍ തീരുമാനമായിരുന്നു.

തന്റെ ബുദ്ധിമുട്ട് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്, ആര് മത്സരിക്കണമെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും പുതിയ ആളുകള്‍ വരട്ടെയെന്നുമാണ് കുമ്മനം രാജശേഖരന്‍ കൊച്ചിയിലെ കോര്‍ ഗ്രൂപ്പ് യോഗത്തിനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ഉറപ്പിച്ചാല്‍ ബിജെപി ജില്ലാ അധ്യക്ഷൻ എസ് സുരേഷ്, സംസ്ഥാന നിർവാഹക സമിതിയംഗം വി വി രാജേഷ് എന്നിവര്‍ക്കായിരിക്കും സാധ്യത കൂടുതല്‍.

മഞ്ചേശ്വരത്തും കോന്നിയിലും കെ.സുരേന്ദ്രന്റെ പേരാണ് മുന്‍ഗണനയിലുള്ളത്. മഞ്ചേശ്വരത്ത് പി.കെ.കൃഷ്ണദാസിന്റെ പേരും സജീവമാണ്. എറണാകുളത്ത് സി.ജി.രാജഗോപാലിന്റെയും ബി.ഗോപാലകൃഷ്ണന്റെയും േപരുകള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിട്ടുള്ളത്. ഓരോ മണ്ഡലത്തിലേക്കും മൂന്നു പേരുകള്‍ കേന്ദ്രകമ്മറ്റിക്ക് നല്‍കുമെന്നും എന്നാല്‍ ഇപ്പോള്‍ പരസ്യപ്പെടുത്താനാവില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു.