ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം ഇന്നുണ്ടാകും.

അരൂരില്‍ ഷാനിമോള്‍ ഉസ്മാനും കോന്നിയില്‍ പി മോഹന്‍രാജും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാകും. എറണാകുളത്ത് ടി ജെ വിനോദിനെയും വട്ടിയൂര്‍കാവില്‍ കെ മോഹന്‍കുമാറിനെയും തന്നെയാണ് തീുമാനിച്ചിരിക്കുന്നത്.

ഒറ്റ പേരുള്ള പട്ടിക കെപിസിസി കഴിഞ്ഞ ദിവസം രാത്രി തന്നെ ഹൈക്കമാന്‍ഡിന് കൈമാറി. മഞ്ചേശ്വരത്ത് എം സി ഖമറുദ്ദീനെ നേരത്തെ തന്നെ ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.

മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് അരൂര്‍ പിടിക്കാനുള്ള ചുമതല ഷാനിമോള്‍ക്ക് കെപിസിസി നല്‍കിയിരിക്കുന്നത്. കോന്നി എ ഗ്രൂപ്പ് എടുത്തതോടെയാണ് അരൂര്‍ ഐ ക്ക് നല്‍കിയത്. ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജുവിനെ അവസാന നിമിഷം വരെ പരിഗണിച്ചിരുന്നു. എന്നാല്‍, മത്സരിക്കാനില്ലെന്നായിരുന്നു ലിജുവിന്റെ ഉറച്ച നിലപാട്. ഇതോടെയാണ് ഷാനിമോള്‍ക്ക് അവസരം തെളിഞ്ഞത്.

കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ എതിര്‍പ്പ് മറികടന്നാണ് മുന്‍ ഡിസിസി അധ്യക്ഷന്‍ പി മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്. തീരുമാനത്തിന് പിന്നില്‍ എന്‍എസ്എസ് നിലപാടും ഉണ്ട്.

എറണാകുളത്തിനായി കെ വി തോമസ് ശ്രമം നടത്തിയെങ്കിലും ഡിസിസി പ്രസിഡണ്ട് ടി ജെ വിനോദ് നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിരുന്നു. വട്ടിയൂര്‍കാവില്‍ കെ മോഹന്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വവും ആദ്യം തന്നെ ഉറച്ചിരുന്നു.

രാത്രി വൈകി കെപിസിസിയില്‍ മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ബെന്നി ബെഹന്നാനും നടത്തിയ ചര്‍ച്ചയിലാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ധാരണ ഉണ്ടായത്. കെ സി വേണുഗോപാലുമായും ആശയവിനിമയം നടത്തിയ ശേഷമാണ് പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയിരിക്കുന്നത്.