രോഗം മാറാന്‍ രണ്ടര വയസുകാരിയായ മകളെ പുഴയിലൊഴുക്കി; അച്ഛന്‍ അറസ്റ്റില്‍

ഗുവാഹത്തി: രോഗം മാറാനാണെന്ന കാരണം പറഞ്ഞ് രണ്ടര വയസുകാരിയായ മകളെ അച്ഛന്‍ പുഴയിലൊഴുക്കി.

ദൈവത്തിന്റെ ആജ്ഞ പ്രകാരമാണ് കുട്ടിയെ പുഴയില്‍ ഒഴുക്കിയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു.

ബക്‌സ ജില്ലയിലെ ലഹാപാര ജില്ലയിലാണ് നാടിനെ നടക്കിയ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അച്ഛനായ ബീര്‍ബല്‍ ബോഡോ കഴിഞ്ഞ 20 ദിവസമായി രോഗിയാണ്. പലയിടത്തും ചികിത്സിച്ചിട്ടും രോഗം ഭേദമായില്ല. തുടര്‍ന്ന് രോഗം മാറണമെങ്കില്‍ പെണ്‍കുട്ടിയെ പുഴയിലൊഴുക്കണമെന്ന ദൈവത്തിന്റെ ആജ്ഞയനുസരിച്ചാണ് ഈ ക്രൂരത ചെയ്തതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുമായി പുറത്തു പോയ ഇയാള്‍ തിരിച്ചെത്തിയപ്പോള്‍ കൂടെ കുട്ടിയുണ്ടായിരുന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ തന്റെ രോഗം മാറുന്നതിനായി കുട്ടിയെ പുഴയില്‍ ഒഴുക്കിയെന്നായിരുന്നു മറുപടി. മന്ത്രവാദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇയാള്‍ കുട്ടിയെ പുഴയിലൊഴുക്കിയതെന്ന സംശയമുണ്ട്.