മനുഷ്യത്വം മാത്രമാണ് പരിഗണിച്ചത്;നിലപാടുമായി മുന്നോട്ട്: മന്ത്രി കെടി ജലീൽ

എം.ജി സർവകലാശാല മാർക്ക് ദാന വിവാദത്തിൽ മുൻ നിലപാടിലുറച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി കെടി ജലീൽ. മനുഷ്യത്വം മാത്രമാണ് താൻ പരിഗണിച്ചത്. അത് മഹാ അപരാധമോ, ചട്ടത്തിന് വിരുദ്ധമോ ആണെങ്കിൽ പോലും ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ ആ തെറ്റുകൾ ആവർത്തിക്കാൻ തനിക്ക് മടിയില്ലെന്നും മന്ത്രി പറഞ്ഞു. ആകാശം ഇടിഞ്ഞുവീണാലും ഭൂമി പിളർന്നാലും അത്തരം നിലപാടുമായി മുന്നോട്ട് പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മുക്കത്ത് ബിപി മൊയ്തീൻ സേവാ മന്ദിർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ജലീലിനെതിരെമുക്കത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമുണ്ടായി. മന്ത്രിയെ കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ക്ക് ദാനം നടത്തിയ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. യൂത്ത് ലീഗ് പ്രവര്‍ത്തകരും പ്രദേശത്ത് പ്രതിഷേധവുമായി നിലയുറപ്പിച്ചിരുന്നു.