ലോസ് ആഞ്ചല്‍സില്‍ തീപിടുത്തം; അമ്പതിനായിരം പേരെ ഭരണകൂടം ഒഴിപ്പിച്ചു

ലോസ് ആഞ്ചല്‍സ്: അനിയന്ത്രിതമായി കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് നോര്‍ത്ത് ലോസ് ആഞ്ചല്‍സിലെ അമ്പതിനായിരത്തോളം തമാസക്കാരോട് മാറി താമസിക്കാന്‍ ഭരണകൂടം ഉത്തരവിട്ടു. ശക്തമായി കാറ്റ് വീശുന്നതിനെ തുടര്‍ന്ന് തീ പടര്‍ന്നുപിടിക്കുകയായിരുന്നു.

നോര്‍ത്ത് ലോസ് ആഞ്ചല്‍സില്‍ നിന്ന് 40 മൈല്‍ അകലെ സാന്ത ക്ലാരിറ്റയില്‍ ഇന്നലെ ഉച്ചയ്ക്കാണ് കാട്ടുതീ പിടിച്ചത്. ഏകദേശം അയ്യായിരം ഏക്കറോളം തീ പടര്‍ന്നിട്ടുണ്ടെന്നാണ റിപ്പോര്‍ട്ട്. നിരവധി വീടുകളും വാഹനങ്ങളും കാട്ടിതീയില്‍ കത്തിയെരിഞ്ഞു നശിച്ചിട്ടുണ്ട്. റോഡുകളും പ്രധാന ഹൈവേകളും അടച്ചിട്ടു.

500 അഗ്‌നിശമന സേനകള്‍ ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എയര്‍ ടാങ്കുകളും ഹെലിക്കോപ്റ്ററുകളും ഉപയോഗിച്ചാണ് തീയണയ്ക്കുന്നത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ആളുകള്‍ നിര്‍ബന്ധിച്ച് കുടിയൊഴിപ്പിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉയര്‍ന്ന താപനിലയും കുറഞ്ഞ ഈര്‍പ്പവമാണ് തീ പടര്‍ന്നുപിടിക്കാന്‍ കാരണമാകുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ബുധനാഴ്ച കാട്ടുതീ പടര്‍ന്ന് 16000 ഏക്കറോളം കത്തിനശിച്ച സാഹചര്യത്തിലാണ് കാലിഫോര്‍ണിയയില്‍ 2000 ആളുകളോട് മാറി താമസിക്കാന്‍ ഭരണകൂടം ഉത്തരവിട്ടത്.മണിക്കൂറില്‍ 70 മൈലിലാണ് തീ പടര്‍ന്നുപിടിക്കുന്നത്.