സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ പിന്‍വലിക്കില്ലെന്ന് പൊലീസ്‌

കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്‌തെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കില്ലെന്ന് പോലീസ്. യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ഉത്തരമേഖല ഐജി അശോക് യാദവ് പറഞ്ഞു.

പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ യുഎപിഎ പിന്‍വലിക്കേണ്ടതില്ലെന്നും ഐജി വ്യക്തമാക്കി. നിലവില്‍ കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. മാവോയിസ്റ്റുകളുമായി പിടിയിലായവര്‍ക്ക് എത്രമാത്രം അടുപ്പമുണ്ടെന്ന് വ്യക്തമാകാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഐജി പറഞ്ഞു.

സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലയ്ന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ വിതരണം ചെയ്തു എന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് നിരവധി മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ ഇവരില്‍നിന്ന് പിടിച്ചെടുത്തതായി പോലീസ് പറയുന്നു.

അറസ്റ്റിലായ രണ്ട് പേരും കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിദ്യാര്‍ഥികളാണ്. പന്തീരാങ്കാവില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.