ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പകപോക്കലാണെന്ന് കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി : ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പകപോക്കലാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സുരക്ഷാ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും നേതാക്കളുടെ ജീവന്‍ പന്താടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം നടപടികളിലൂടെ ബിജെപിയുടെ ക്രൂര മനോഭാവമാണ് പുറത്തു വരുന്നതെന്നും കെ സി വേണുഗോപാല്‍ തുറന്നടിച്ചു.

സോണിയാഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവര്‍ക്ക് ഗൗരവമായ സുരക്ഷാഭീഷണിയില്ലെന്ന വിലയിരുത്തലിലാണ് എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി മക്കളായ രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കാണ് നിലവില്‍ എസ്പിജി സുരക്ഷ ഉണ്ടായിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി ഒഴികെയുള്ളവര്‍ക്ക് ഗൗരവമായ സുരക്ഷ ഭീഷണികളില്ലെന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍.