സുസ്ഥിര സര്‍ക്കാര്‍ ഉറപ്പുവരുത്തും; പിന്തുണച്ച മോദിക്കും അമിത്ഷായ്ക്കും നന്ദി: അജിത് പവാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ സുസ്ഥിര സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. അനുനയ നീക്കത്തിന് വഴങ്ങില്ലെന്നും തന്നെ പിന്തുണച്ച പ്രധാനമന്ത്രിക്കും അമിത്ഷായ്ക്കും നന്ദിയെന്നും അജിത് പവാര്‍ ട്വിറ്ററിലൂടെ കുറിച്ചു.

മുംബൈയില്‍ ബിജെപി എംഎല്‍എമാരുടെ നിയമസഭാകക്ഷിയോഗം ചേരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അധ്യക്ഷതയിലാണ് യോഗം. കേന്ദ്രമന്ത്രി പീയൂഷ് ഗോയലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

എന്‍.സി.പി, ശിവസേന ക്യാംപുകളില്‍ ചര്‍ച്ചകളും നീക്കങ്ങളും സജീവമാണ്. 51 പേര് ഒപ്പമുണ്ടെന്നാണ് എന്‍.സി.പി സംസ്ഥാന നേതാക്കള്‍ അവകാശപ്പെടുന്നത്. എന്‍.സി.പി നിയമസഭ കക്ഷി നേതാവ് ജയന്ത് പാട്ടീല്‍ രാജ് ഭവനിലെത്തി അജിത് പവാറിനെ നിയമസഭാകക്ഷിനേതൃസ്ഥാനത്തുനിന്ന് മാറ്റിയത് വ്യക്തമാക്കി കത്തു നല്‍കി. അജിത് പവാറിനെ മടക്കിക്കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അദേഹം ചെയ്ത തെറ്റ് മനസിലാക്കി തിരിച്ചുവരാന്‍ പ്രേരിപ്പിക്കുകയാണെന്നും ജയന്ത് പാട്ടീല് പറഞ്ഞു.

ശിവസേന നേതൃത്വം ഉദ്ധവ് താക്കറെയുടെ വസതിയില്‍ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. ഉദ്ധവ് ഉച്ചയ്ക്കുശേഷം കോണ്‍ഗ്രസ്, എന്‍.സി.പി നേതാക്കളുമായി ചര്‍ച്ച നടത്തിയേക്കും മഹാരാഷ്ട്രയില്‍ ഇന്ന് അടിയന്തര വിശ്വാസ വോട്ടില്ല. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം ഉണ്ടെന്ന് കാണിച്ച് ദേവേന്ദ്ര ഫട്‌നാവിസ് നല്‍കിയ കത്തും സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ച് ഗവര്‍ണര്‍ അയച്ച കത്തും നാളെ രാവിലെ 10.30 ന് ഹാജരാക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ഉത്തരവിട്ടിരിക്കുകയാണ്.

കേസിലെ എല്ലാ കക്ഷികള്‍ക്കും നോട്ടീസ് അയച്ച കോടതി, രേഖകള്‍ പരിശോധിച്ച ശേഷം വിശ്വാസ വോട്ടിന്റെ കാര്യത്തില്‍ നാളെ തീരുമാനമെടുക്കും.