എസ്എഫ്ഐ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിൻെറ നേതൃനിരയിൽ വധശ്രമക്കേസിലെ പ്രതിയും. ഇന്ന് പകൽ 11ഓടെ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് ജാമ്യമില്ലാ കേസിലെ പ്രതിയും യൂണിവേഴ്സ്റ്റി കോളേജ് യൂണിയന്‍ ചെയര്‍മാനുമായ റിയാസ് പങ്കെടുത്ത്. കഴിഞ്ഞ വെള്ളിയാഴ്ച യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസിനേയും കെ.എസ്.യു പ്രവര്‍ത്തകരെയും ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് റിയാസ്. മാർച്ചിന് ശേഷം നേതാക്കൾ അസിസ്റ്റന്‍ഡ് കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയില്‍ റിയാസ് പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. എസ്എഫ്‌ഐക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. റിയാസിനെതിരെ കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തിട്ടുള്ളത്. ആറ് എസ്എഫ്‌ഐ പ്രവര്‍ത്തകരെയാണ് നിലവില്‍ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിലെ പ്രതികളെ അറസ്റ്റു ചെയ്യാനുള്ള നടപടികൾ പൊലീസ് സ്വീകരിക്കുന്നില്ലെന്ന ആരോപണം കെ.എസ്.യുവിൻെറ ഭാഗത്തു നിന്നും നേരത്തെ തന്നെ ഉയർന്നിരുന്നു. ഈ ആരോപണം നിലനില്‍ക്കെയാണ് ഇത്തരമൊരു സംഭവം കന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷന് മുന്നില്‍ നടന്നത്. എന്നാൽ വിഷയത്തില്‍ പൊലീസ് വിശദീകരണത്തിന് തയ്യാറായിട്ടില്ല. പ്രതി തൊട്ടുമുന്നില്‍ വന്നിട്ടും അറസ്റ്റ് ചെയ്യാതിരുന്നത് പൊലീസ് നടപടി വലിയ വിവാദമായിട്ടുണ്ട്.