രാമചന്ദ്രബാബു അന്തരിച്ചു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്യാമറാമാൻമാരിൽ ഒരാളായ രാമചന്ദ്രബാബു അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. മലയാളത്തിലെ ചലച്ചിത്ര പ്രതിഭകൾക്കൊപ്പം പ്രവർത്തിച്ച്, വിഖ്യാതമായ പല ചലച്ചിത്രങ്ങള്‍ക്കും ദൃശ്യങ്ങൾ ചമച്ച രാമചന്ദ്രബാബു തന്റെ ആദ്യ സംവിധാന സംരംഭമായ പ്രൊഫസര്‍ ഡിങ്കൻ പൂർത്തിയാക്കാതെയാണ് ഓർമയാകുന്നത്. ദിലീപ് നായകനായ പ്രൊഫസർ ഡിങ്കൻ ഒരു ഷെഡ്യൂൾ പൂർത്തിയായി. മാജിക്കിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ത്രീഡിയിലാണ് ഒരുങ്ങിയിരുന്നത്.

കോഴിക്കോട്ട് ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലൊക്കേഷൻ പരിശോധിക്കാൻ എത്തിയതായിരുന്നു. കുഴഞ്ഞുവീണ രാമചന്ദ്ര ബാബുവിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഛായാഗ്രഹണം പഠിച്ചിറങ്ങിയ രാമചന്ദ്ര ബാബു പുണെയിലെ സഹപാഠിയായിരുന്ന ജോൺ അബ്രഹാമിന്റെ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. വിദ്യാർഥികളെ ഇതിലെ ഇതിലെയായിരുന്നു ആദ്യ ചിത്രം.

പ്രശസ്ത സംവിധായകരായ കെ.ജി. ജോർജ്, ബാലു മഹേന്ദ്ര തുടങ്ങിയവരും പുണെയിൽ രാമചന്ദ്ര ബാബുവിന്റെ സഹപാഠികളായിരുന്നു. തമിഴ് നാട്ടിലെ ചെങ്കൽപ്പട്ട് ജില്ലയിലെ മധുരാന്തകത്തിൽ 1947 ഡിസംബർ 15-നാണ് രാമചന്ദ്രബാബു ജനിച്ചത്. 1966-ൽ മദ്രാസ് ലൊയോള കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ഛായാഗ്രഹണം പഠിക്കുന്നതിനായി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്കു പോയി. അവിടെവച്ച് പിൽക്കാലത്ത് സംവിധായകരായി മാറിയ ബാലു മഹേന്ദ്ര, ജോൺ എബ്രഹാം, കെ.ജി. ജോർജ്ജ് എന്നിവരുമായി അദ്ദേഹം സൗഹൃദത്തിലായി.1971-ൽ ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി.

കോഴ്സ് പൂർത്തിയാക്കുന്നതിനു മുൻപു തന്നെ 1972-ൽ പുറത്തിറങ്ങിയ വിദ്യാർത്ഥികളേ ഇതിലേ ഇതിലേ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചു.ജോൺ എബ്രഹാമിന്റെയും തിരക്കഥാകൃത്തായ എം. ആസാദിന്റെയും ആദ്യചിത്രം കൂടിയായിരുന്നു അത്. നിർമ്മാല്യം (1973), സ്വപ്നാടനം (1976) എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചതോടെ അദ്ദേഹം ചലച്ചിത്രരംഗത്ത് ഛായാഗ്രാഹകനായി ശ്രദ്ധിക്കപ്പെട്ടു. യഥാക്രമം എം.ടി. വാസുദേവൻ നായർ, കെ.ജി. ജോർജ്ജ് എന്നിവരുടെ ആദ്യ സംവിധാനസംരംഭങ്ങളായിരുന്നു ഇവ.

രാമു കാര്യാട്ട് സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ ദ്വീപ് ആണ് രാമചന്ദ്രബാബുവിന്റെ ആദ്യ ബഹുവർണ്ണചിത്രം (ഈസ്റ്റ്മാൻ കളർ). ഈ ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹനകനുള്ള ആദ്യ സംസ്ഥാന ചലച്ചിത്രപുരസ്കാരം അദ്ദേഹം നേടി. ഭരതൻ സംവിധാനം ചെയ്ത രതിനിർവേദം (1978), ചാമരം (1980), ഹരിഹരൻ സംവിധാനം ചെയ്ത ഒരു വടക്കൻ വീരഗാഥ എന്നീ ചിത്രങ്ങളിലൂടെ മൂന്നു തവണ കൂടി സംസ്ഥാന പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

ഛായാഗ്രഹണത്തിലെ സാങ്കേതിക പുരോഗതികൾ മലയാളസിനിമയിലേക്കു കൊണ്ടുവരുന്നതിൽ രാമചന്ദ്രബാബു ഒരു മുഖ്യപങ്കു വഹിച്ചു. ദക്ഷിണേന്ത്യയിൽ ചിത്രീകരിച്ച ആദ്യ സിനിമാസ്കോപ് ചലച്ചിത്രമായ അലാവുദീനും അത്ഭുതവിളക്കും (1979) എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് രാമചന്ദ്രബാബുവാണ്. ഐ.വി. ശശി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കമലഹാസൻ, രജനികാന്ത്, ജയഭാരതി തുടങ്ങിയ പ്രമുഖതാരങ്ങൾ അഭിനയിച്ചുവെങ്കിലും ചിത്രത്തിന്റെ റിലീസ് വൈകി. മറ്റൊരു സിനിമാസ്കോപ് ചിത്രമായ തച്ചോളി അമ്പു (1978) അതിനേക്കാൾ മുൻപ് പുറത്തിറങ്ങുകയും ദക്ഷിണേന്ത്യയിലെ ആദ്യ സിനിമാസ്കോപ് ചിത്രമെന്ന ഖ്യാതി പ്രസ്തുത ചിത്രം സ്വന്തമാക്കുകയും ചെയ്തു.മലയാളത്തിലെ ആദ്യ 70mm ചലച്ചിത്രമായ പടയോട്ടത്തിന്റെ (1982) ഛായാഗ്രാഹകനും രാമചന്ദ്രബാബുവാണ്