ഞാന്‍ ഈ സംസ്ഥാനത്തിന്റെ തലവനാണ്, ആരും വിരട്ടാന്‍ നോക്കേണ്ട; മറുപടിയുമായി ഗവണര്‍

തൃശ്ശൂര്‍: പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചതിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്കെതിരെ മറുപടിയുമായി ഗവണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ ആരും വിരട്ടാന്‍ നോക്കേണ്ടെന്നും ഇതിനേക്കാള്‍ വലിയ ഭീഷണികളെ നേരിട്ടാണ് ഇവിടെ വരെ എത്തിയതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ അഭിപ്രായം പറയും.
നിയമസഭ ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തമാണ് ഗവര്‍ണറുടേത്. അത് ഭയം കൂടാതെ നിര്‍വഹിക്കും. ഭരണഘടനാപരമായി ഞാന്‍ സംസ്ഥാനത്തിന്റെ തലവനാണ്. ജനങ്ങളുടെ പണം അനാവശ്യമായി വിനിയോഗിക്കാന്‍ അനുവദിക്കില്ല. ജനങ്ങളുടെ പണം ഉപയോഗിച്ചാണ് നിയമസഭ പ്രവര്‍ത്തിക്കുന്നത്. സഭാ നടപടികളില്‍ ഇടപെട്ടിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേരളത്തിനെന്നല്ല, ഒരു സംസ്ഥാന നിയമസഭകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തില്‍ ഇടപെടാന്‍ അവകാശമില്ല. അത് അവരുടെ അധികാരത്തിന്റെ പരിധി ലംഘിക്കലാണ്. കൊറിയയില്‍ ഇടപെടരുതെന്ന് അമേരിക്കയോട് നിര്‍ദേശിക്കുന്നതുപോലെയാണത്. സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ വരുന്നതല്ല പൗരത്വ നിയമം. തന്നെ ആര്‍ക്കും വിമര്‍ശിക്കാം. പലരും തന്നെ പുറത്തിറക്കില്ലെന്നു വെല്ലുവിളിച്ചു. എന്നാല്‍ താന്‍ ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.