തൃശ്ശൂരിലെ കാട്ടുതീ; മരിച്ച വനപാലകരുടെ കുടുംബത്തിന് സഹായം നല്‍കും: കെ.രാജു

തൃശൂര്‍: ദേശമംഗലം പഞ്ചായത്തിലെ കൊറ്റമ്പത്തൂരില്‍ കാട്ടുതീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ച ഫോറസ്റ്റ് വാച്ചര്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലിയും ധനസഹായവും നല്‍കുമെന്ന് വനംവകുപ്പ് മന്ത്രി കെ. രാജു. തീയണയ്ക്കാന്‍ ആധുനിക സംവിധാനങ്ങളുടെ കുറവുണ്ടന്ന് മന്ത്രി പറഞ്ഞു.

ട്രൈബല്‍ വാച്ചര്‍ പെരിങ്ങല്‍ക്കുത്ത് വാഴച്ചാല്‍ ആദിവാസി കോളനിയിലെ കെ.യു. ദിവാകരന്‍ (43), താത്കാലിക ജീവനക്കാരന്‍ കൊടുമ്പ് എടവണ വളപ്പില്‍ വീട്ടില്‍ വേലായുധന്‍ (54), കൊടുമ്പ് വട്ടപ്പറമ്പില്‍ വീട്ടില്‍ ശങ്കരന്‍ (48) എന്നിവരാണു മരിച്ചത്.

കൊറ്റമ്പത്തൂരില്‍ കഴിഞ്ഞ രണ്ടു ദിവസമായി അടിക്കാടിനു തീപിടിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഞായറാഴ്ച രാവിലെ മുതല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വൈകുന്നേരം നാലോടുകൂടി കാറ്റ് ദിശമാറി വീശി. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നിന്ന ഭാഗത്തേക്ക് തീ ആളിപ്പടര്‍ന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണു ഇവര്‍ തീയില്‍പ്പെട്ടു മരിച്ചത്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.