288 ദിവസത്തെ നിരാഹാരം; തുര്‍ക്കി ഗായിക ഹെലിന്‍ ബോലെക് അന്തരിച്ചു

ഇസ്തംബൂള്‍: 288 ദിവസം നീണ്ട ഐതിഹാസിക നിരാഹാരത്തിന് ഒടുവില്‍ ടര്‍ക്കിഷ് വിപ്ലവ ഗായിക ഹെലിന്‍ ബോലെക് അന്തരിച്ചു. 28 വയസ്സായിരുന്നു. തുര്‍ക്കിയില്‍ ഏറെ ആരാധകരുള്ള ഇടത് വിപ്ലവ ഗായിക ആയിരുന്നു ഹെലിന്‍.

ഹെലിന്‍ ഉള്‍പ്പെടുന്ന ഗ്രുപ്പ് യോറം എന്ന ബാന്‍ഡ് സംഘത്തെ തുര്‍ക്കി സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഏഴ് പേരെ തുറങ്കലിലടയ്ക്കുകയും ചെയ്തു. ഇതിനെതിരെയായിരുന്നു ഹെലിന്റെ നിരാഹാര സമരം.

വെള്ളിയാഴ്ച ഇസ്തംബൂളിലെ വീട്ടിലായിരുന്നു അന്ത്യം. നിരാഹാരത്തെ തുടര്‍ന്ന് ആരോഗ്യം ക്ഷയിച്ച ഹെലിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു. പ്രതിഷേധ ഗാനങ്ങള്‍ക്ക് പേരുകേട്ട ബാന്‍ഡാണ് ഗ്രുപ്പ് യോറം.

തങ്ങളുടെ ബാന്‍ഡിനോടുള്ള തുര്‍ക്കി സര്‍ക്കാര്‍ നിലപാടിനെതിരെയാണ് പ്രതിഷേധം ആരംഭിച്ചതെന്ന് ഗ്രുപ്പിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരുന്നു.

നിരാഹാരമിരുന്ന സംഘാംഗംകൂടിയായ ഇബ്രാഹിം ഗോക്‌സെ ഗുരുതരാവസ്ഥയിലാണ്.
നിരോധിച്ച റെവലൂഷനറി പീപിള്‍സ് ലിബറേഷന്‍ പാര്‍ട്ടി ഫ്രണ്ടുമായി ബാന്‍ഡിന് ബന്ധമുണ്ടെന്നായിരുന്നു തുര്‍ക്കി സര്‍ക്കാര്‍ ആരോപണം.

മാത്രമല്ല തുര്‍ക്കി, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ പാര്‍ട്ടിയെ തീവ്രവാദസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഹെലിന്റെ മരണത്തെ തുടര്‍ന്ന് ലോക വ്യാപകമായി ആരാധകരും ഇടതുപക്ഷ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.