ലോകരാജ്യങ്ങള്‍ ആശങ്കയോടെ; ആഗോളതലത്തില്‍ മരിച്ചത് 88,345 പേര്‍

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 15 ലക്ഷത്തിലധികം കടന്നു. 15,10,333 പേരാണ് ലോകത്ത് കൊവിഡ് രോഗബാധിതര്‍. 3,19,021 പേര്‍ രോഗമുക്തി നേടിയപ്പോള്‍ ലോകരാജ്യങ്ങളെ പോലും ഞെട്ടിച്ച് 88,345 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. ചൈനയെ പോലും പിന്നിലാക്കി ഏറ്റവും കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തത് യുഎസിലാണ് 4,30,902 പേരാണ് യുഎസില്‍ അസുഖ ബാധിതരായിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 1895 പേരാണ് ഇവിടെ മരിച്ചത്. ആകെ മരണസംഖ്യ 14,678.

കൊവിഡില്‍ ഏറ്റവുമധികം മരണമുണ്ടായ രാജ്യം ഇറ്റലിയാണ്. 1,39,422 പേര്‍ക്കു രോഗം ബാധിച്ചതില്‍ 17,669 പേര്‍ മരിച്ചു. ഇന്നലെ മാത്രം 542 പേരാണ് ഇവിടെ മരിച്ചത്. 1,46,690 പേര്‍ക്കു കോവിഡ് ബാധിച്ച സ്‌പെയിന്‍ ആണ് മരണനിരക്കില്‍ രണ്ടാമത്. കഴിഞ്ഞ ഒരു ദിവസം 747 പേര്‍ മരണപ്പെട്ട സ്‌പെയിനില്ല്‍ ആകെ 17,792 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു.

938 പേര്‍ ഒറ്റ ദിവസത്തിനിടെ മരണപ്പെട്ട ബ്രിട്ടനിലും കാര്യങ്ങള്‍ കൈവിട്ട മട്ടാണ്. 60,733 പേര്‍ക്കാണു രോഗം ബാധിച്ചത്. മരിച്ചവരുടെ ആകെ എണ്ണം 7097. ഫ്രാന്‍സില്‍ 1,12,950 പേര്‍ക്കു രോഗം ബാധിച്ചു, മരണം 10,869. ജര്‍മനിയില്‍ 1,09,702 പേര്‍ക്കു രോഗം ബാധിച്ചു, മരണം 2105. ചൈനയില്‍ 81,802 പേര്‍ക്കാണു രോഗം ബാധിച്ചത്, മരണം 3333.

ഇറാനില്‍ 64,586 പേരാണു രോഗബാധിതരായത്, 3993 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം കുറവാണെങ്കിലും മരണനിരക്കില്‍ ബെല്‍ജിയവും നെതര്‍ലന്‍ഡ്‌സും ആശങ്ക സൃഷ്ടിക്കുന്നു. 23,403 പേര്‍ക്കു രോഗം വന്ന ബെല്‍ജിയത്തില്‍ ആകെ മരണം 2240. നെതര്‍ലന്‍ഡ്‌സില്‍ 20,549 പേര്‍ക്കാണു രോഗം വന്നത്, മരണം 2248.