സംസ്ഥാനത്തെ കടകള്‍ക്ക് വീണ്ടും നിയന്ത്രണങ്ങളോടെ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്തെ കടകള്‍ക്ക് വീണ്ടും ഇളവ് ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. എയര്‍ കണ്ടീഷണര്‍ കടകള്‍, ഫാന്‍ കടകള്‍, കണ്ണടക്കടകള്‍ തുടങ്ങിയവയ്ക്കാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. എയര്‍ കണ്ടീഷണര്‍, ഫാന്‍ എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് എല്ലാ ഞായറാഴ്ചയും രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം അഞ്ചുമണിവരെ പരമാവധി മൂന്നു ജീവനക്കാരെ നിയോഗിച്ചു കൊണ്ട് തുറന്നുപ്രവര്‍ത്തിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.

വയോജനങ്ങള്‍ക്ക് കണ്ണടകള്‍ സംബന്ധിച്ച തകരാറുകള്‍ പരിഹരിക്കുന്നതിനും പുതിയ കണ്ണടകള്‍ വാങ്ങുന്നതിനും സഹായകമാകുന്ന രീതിയില്‍ കണ്ണടകള്‍ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകള്‍ക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ പരമാവധി രണ്ടു ജീവനക്കാരെ നിയോഗിച്ചു കൊണ്ട് തുറന്നു പ്രവര്‍ത്തിക്കാം. കളിമണ്‍ ജോലിയുമായി ബന്ധപ്പെട്ട ജീവനക്കാര്‍ ഒരു വര്‍ഷത്തേക്കുള്ള മണ്ണ് സംഭരിക്കുന്ന കാലമായതിനാല്‍ തൊഴിലാളികളുടെ എണ്ണം പരമാവധി കുറച്ച് മണ്ണ് ശേഖരിക്കാവുന്നതാണ്.

വീടുകളിലിരുന്ന് ജോലി ചെയ്യുന്ന ബീഡി തൊഴിലാളികള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ സ്ഥാപനങ്ങളില്‍നിന്ന് വീട്ടിലെത്തിക്കുന്നതിനും തെറുത്ത ബീഡികള്‍ വീട്ടില്‍നിന്ന് തിരികെ സ്ഥാപനങ്ങളിലെത്തിക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമുണ്ടായിരിക്കുന്നതിനാല്‍ അത്തരം പ്രവൃത്തികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ തിങ്കള്‍, ചൊവ്വ, ദിവസങ്ങളില്‍ പരമാവധി ജീവനക്കാരെ കുറച്ച് തുറന്നുപ്രവര്‍ത്തിക്കാവുന്നതും ഈ ആവശ്യത്തിനായി തൊഴിലാളികള്‍ക്ക് യാത്ര ചെയ്യാവുന്നതുമാണ്.

മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളും തൊഴിലാളികളും പ്രവര്‍ത്തിക്കുമ്പോള്‍ കോവിഡ്-19 വ്യാപനത്തെ പ്രതിരോധിക്കാനുള്ള ബ്രേക്ക് ദ ചെയിന്‍ പരിപാടിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.