ഇരട്ടി ഊര്‍ജം; ലിഥിയം സള്‍ഫര്‍ ബാറ്ററി വികസിപ്പിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ലിഥിയം സള്‍ഫര്‍ ബാറ്ററി സാങ്കേതിക വിദ്യ വികസിപ്പിച്ച് ഒരു കൂട്ടം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. സ്മാര്‍ട്ഫോണുകളിലും, ലാപ്ടോപ്പുകളിലുമെല്ലാം ഉപയോഗിക്കുന്ന ലിഥിയം അയേണ്‍ ബാറ്ററിയേക്കാള്‍ കൂടുതല്‍ നേരം ഊര്‍ജം സംഭരിക്കാന്‍ ഈ ബാറ്ററിക്കാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ടെക്സാസ് മെറ്റീരിയല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ അറുമുഖം മന്തിരം, ടെക്സാസ് സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥികളായ അമൃത് ഭാര്‍ഗവ്, സഞ്ജയ് നന്ദ എന്നിവരുടെ ഗവേഷണ പഠനം ദിവസങ്ങള്‍ക്ക് മുമ്പാണ് ജൂള്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചത്.

ലിഥിയം അയേണ്‍ ബാറ്ററിയേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി ഊര്‍ജം നല്‍കാന്‍ ലിഥിയം സള്‍ഫര്‍ ബാറ്ററിക്ക് സാധിക്കും. ലിഥിയം അയേണ്‍ ബാറ്ററിയേക്കാള്‍ ഭാരക്കുറവിലും കുറഞ്ഞ ചിലവിലും ലിഥിയം സള്‍ഫര്‍ ബാറ്ററി നിര്‍മിക്കാനാവും.സള്‍ഫര്‍ ഉപയോഗിക്കുന്നതിനാലാണ് അതിന്റെ ഭാരം നിലവിലുള്ള ലിഥിയം അയേണ്‍ ബാറ്ററിയേക്കാള്‍ കുറയുന്നത്. കൂടാതെ സള്‍ഫര്‍ ഏറെ ലഭ്യമായ വസ്തുവായതിനാല്‍ ചിലവ് കുറയ്ക്കാനാവും.

എന്നാല്‍ ഈ ബാറ്ററികള്‍ വാണിജ്യാടിസ്ഥാനത്തില്‍ ആശ്രയിക്കാനാവുന്ന ഘട്ടമെത്തിയിട്ടില്ല. അതിന് ബാറ്ററി ദൈര്‍ഘ്യം ഉറപ്പുവരുത്തുന്നതോടൊപ്പം സുരക്ഷയും ഒരുക്കേണ്ടതുണ്ട്.