പീഡനാരോപണം; 14കാരന്‍ ഫ്‌ളാറ്റില്‍നിന്ന് ചാടി ജീവനൊടുക്കി

ന്യൂഡല്‍ഹി: പീഡനാരോപണത്തിന് പിന്നാലെ ഗുരുഗ്രാമില്‍ 14 വയസ്സുകാരന്‍ ഫ്‌ളാറ്റില്‍നിന്ന് ചാടി ജീവനൊടുക്കി. ചൊവ്വാഴ്ച രാത്രി ഗുരുഗ്രാമിലെ ഡിഎല്‍എഫ് കാള്‍ട്ടണ്‍ എസ്റ്റേറ്റ് അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം.

11-ാം നിലയിലെ ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്ന് വിദ്യാര്‍ഥി താഴേക്ക് ചാടുകയായിരുന്നു. നിലത്ത് രക്തത്തില്‍ കുളിച്ചുകിടന്ന കുട്ടിയെ സുരക്ഷാജീവനക്കാരും ബന്ധുക്കളും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കുട്ടിയുടെ ഫോണ്‍ പരിശോധിച്ചുവരികയാണെന്നും കഴിഞ്ഞദിവസങ്ങളില്‍ വിവാദമായ ബോയ്‌സ് ലോക്കര്‍ റൂം ചാറ്റ്‌റൂമുകളുമായി ഈ സംഭവത്തിന് ബന്ധമുണ്ടോ എന്നത് അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു.

14 വയസ്സുകാരന്‍ അപ്പാര്‍ട്ട്‌മെന്റിലെ ബേസ്‌മെന്റില്‍വെച്ച് തന്നെ പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. രണ്ട് വര്‍ഷത്തോളം ഈ രഹസ്യം സൂക്ഷിച്ച് തനിക്ക് വയ്യാതായെന്നും പെണ്‍കുട്ടി പോസ്റ്റില്‍ പറഞ്ഞിരുന്നു.

പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ പോലീസ് വരുമെന്നും ചോദ്യംചെയ്യുമെന്നും പറഞ്ഞ് 14 വയസ്സുകാരനെ കൂട്ടുകാര്‍ ഭയപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാര്‍ഥി ഫ്‌ളാറ്റില്‍നിന്ന് ചാടി ജീവനൊടുക്കിയത്. സംഭവത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെയും വിദ്യാര്‍ഥിയുടെ കൂട്ടുകാരെയും വിശദമായി ചോദ്യംചെയ്യുമെന്ന് പോലീസ് അറിയിച്ചു.

മകന്റെ മരണത്തില്‍ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടില്ലെന്നും പക്ഷേ, പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു.