ജൂണ്‍ ഒന്നു മുതല്‍ സി.എ.പി.എഫ് കാന്റീനുകളില്‍ തദ്ദേശീയ ഉത്പന്നങ്ങള്‍ മാത്രമേ വില്‍ക്കൂ: ഷാ

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സിന്റെ (സി.എ.പി.എഫ്) എല്ലാ കാന്റീനുകളിലും ജൂണ്‍ ഒന്നു മുതല്‍ തദ്ദേശീയ ഉത്പന്നങ്ങള്‍ മാത്രമേ വില്‍ക്കൂവെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

സിആര്‍പിഎഫും ബിഎസ്എഫും ഉള്‍പ്പടെ 10 ലക്ഷത്തോളം ഉദ്യോഗസ്ഥരുടെ 50 ലക്ഷത്തോളം വരുന്ന കുടുംബാംഗങ്ങള്‍ സി.എ.പി.എഫ് കാന്റീനുകളിലെ ഉപഭോക്താക്കളാണ്.

പ്രദേശിക ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാനും രാജ്യം സ്വയംപര്യാപ്തത കൈവരിക്കണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനമെന്ന് അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസം 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചുക്കൊണ്ടുള്ള അഭിസംബോധനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആഹ്വാനം ചെയ്തത്.

‘സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സിന്റെ (സി.എ.പി.എഫ്) എല്ലാ കാന്റീനുകളിലും തദ്ദേശീയ ഉത്പന്നങ്ങള്‍ മാത്രമേ വില്ക്കൂ എന്ന് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ജൂണ്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇതോടെ 10 ലക്ഷത്തോളം സിഎപിഎഫ് ഉദ്യോഗസ്ഥരുടെ 50 ലക്ഷം കുടുംബാംഗങ്ങള്‍ തദ്ദേശീയ ഉത്പന്നങ്ങള്‍ ഉപയോഗിക്കും.’ അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി, എന്‍.എസ്.ജി, അസം റൈഫിള്‍സ് തുടങ്ങിയ സെന്‍ ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സിന്റെ കാന്റീനുകള്‍ വഴി പ്രതിവര്‍ഷം 2,800 കോടി രൂപയുടെ ഉത്പന്നങ്ങളാണ് വില്ക്കപ്പെടുന്നത്.