റോഡരികില്‍ മാസ്ക് വില്‍പന വേണ്ട, മുഖത്തു വെച്ചുനോക്കി മാറ്റിയെടുക്കുന്നത് അനുവദിക്കില്ല; മാര്‍ഗനിര്‍ദേശവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സുരക്ഷിതമല്ലാത്ത മാസ്‌ക് വില്‍പ്പന അനുവദിക്കില്ലെന്നും മാസ്‌ക്‌ വില്‍പ്പനയ്‌ക്ക്‌ വ്യക്തമായ മാര്‍ഗനിര്‍ദേശം കൊണ്ടുവരുമെന്നും‌ മുഖ്യമന്ത്രി പിണറായി വിജയന്‍. റോഡരികില്‍ മാസ്‌ക് വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സുരക്ഷിതമല്ലാത്ത ഇത്തരം വില്‍പനകള്‍ അനുവദിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ചിലര്‍ മാസ്ക് മുഖത്ത് വച്ചുനോക്കി പരിശോധിക്കുന്നുണ്ട്. ചേരില്ലെങ്കില്‍ അവ തിരികെ നല്‍കും. ഇത് അപകടമാണ്. അതിനാലാണ്‌ മാര്‍ഗനിര്‍ദേശം തയ്യാറാക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞു.

മാസ്‌കിന്റെ ഉല്‍പാദനം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. പുറത്തിറങ്ങുമ്ബോള്‍ എല്ലാവരും മാസ്ക് ധരിക്കണം എന്ന നിര്‍ദേശം ജനങ്ങള്‍ നല്ല നിലയിലാണു സ്വീകരിച്ചത്. എന്നാല്‍ ചിലര്‍ മാസ്കില്ലാതെ പുറത്തിറങ്ങുന്നുണ്ട്. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും, അദ്ദേഹം പറഞ്ഞു.