മിന്നല്‍മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവം; രണ്ടാം പ്രതി പിടിയില്‍

കൊച്ചി: കാലടി മണപ്പുറത്ത് ടൊവിനോതോമസ് നായകനാകുന്ന സിനിമയുടെ സെറ്റ് അടിച്ചു തകര്‍ത്ത കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതി രാഹുല്‍ ആണ് അറസ്റ്റിലായത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ കാരി രതീഷിനെയും കാലടി പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. കൊലക്കേസ് പ്രതിയും കുപ്രസിദ്ധഗുണ്ടയുമാണ് കാരി രതീഷ്.

അങ്കമാലിയില്‍ നിന്നാണ് കാരി രതീഷിനെ അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ പങ്കാളികളായ മൂന്ന് പേരെക്കൂടി ഇനി പിടികൂടാനുണ്ട്. ഇവരെല്ലാവരും തീവ്രഹിന്ദു സംഘടനകളായ അഖിലഹിന്ദു പരിഷത്തിന്റെയും ബജ്‌രംഗദളിന്റെയും പ്രവര്‍ത്തകരുമാണ്.

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് മിന്നല്‍ മുരളി. ഇതിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കാനായിരുന്നു കാലടി മണപ്പുറത്ത് കഴിഞ്ഞ മാര്‍ച്ചില്‍ ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റ് ഇട്ടത്. ലോക്ക്ഡൗണ്‍ കാരണം ചിത്രീകരണം നടന്നിരുന്നില്ല. ഇതിനിടെയാണ് ഇന്നലെ വൈകിട്ട് അഖില ഹിന്ദു പരിഷത്തിന്റെയും അവരുടെ യുവജന സംഘടനയായ ബംജ്‌റംഗദളിന്റെയും പ്രവര്‍ത്തകരെത്തി സെറ്റ് പൊളിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇവര്‍ തന്നെ ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തു.